മലപ്പുറം : കേന്ദ്ര സർക്കാർ വാഹനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച് സ്വർണം കവരാനെത്തിയ സംഘം കരിപ്പൂരിൽ പിടിയിൽ. ആറംഗ കവർച്ച സംഘത്തിലെ രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. നാല് പേർ ഓടി രക്ഷപ്പെട്ടു. കണ്ണൂർ കക്കാട് സ്വദേശി മജീഫ് (28) എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്.
പോലീസ് പരിശോധനക്കിടെ മുഖ്യപ്രതിയടക്കം 4 പേർ ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ സർക്കാർ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം എത്തിയത്. പോലീസ് വാഹനത്തിന്റെ നമ്പർ പ്ലേറ്റും വച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച ബൊലോറ വാഹനവും പോലീസ് പിടിച്ചെടുത്തു. ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് സംഘം കരിപ്പൂരിലെത്തിയത്.
പിടിയിലായ നജാഫ് നേരത്തെ കരിപ്പൂരില്‍ സ്വര്‍ണം തട്ടി എടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. മൂന്ന് വര്‍ഷം മുമ്പ് രാമാനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമാണ്. ഇയാള്‍ക്കെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ മറ്റു കേസുകളുമുണ്ട്. അയ്യമ്പുഴ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തിയയാളാണ് ടോമി ഉറുമീസ്. ഇയാള്‍ക്കെതിരേയും വിവിധ സ്റ്റേഷനുകളില്‍ 12 കേസുകള്‍ നിലവിലുണ്ട്. ഓടിയ പ്രതികള്‍ക്കായി പൊലിസ് അന്വേഷണം തുടങ്ങി.
Comments