ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്. ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ തുടക്കം മുതൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് ജനങ്ങളിൽ വൻ സ്വീകാര്യതയാണുണ്ടാക്കിയത്. 2022-2023 സാമ്പത്തിക വർഷം 8375 കോടി യുപിഐ ഇടപാടുകൾ നടത്തിന്നിട്ടുള്ളത്. 2017 സാമ്പത്തിക വർഷത്തിൽ വെറും 1.8 കോടിയായിരുന്നു. അഞ്ച് വർഷം കൊണ്ട പ്രവചനാതീതമായ മാറ്റമാണ് ഈ രംഗത്ത് ഉണ്ടായത്.
യുപിഐ ഇടപാടുകൾ വന്നതോടെ ആളുകൾ എടിഎം കൗണ്ടർ സന്ദർശിക്കുന്നതും അതിലൂടെ പണം പിൻവലിക്കുന്നതും ഗണ്യമായി കുറഞ്ഞു. യുപിഐയുടെ തുടക്ക കാലമായ 2017ൽ ഒരു ശരാശരി 16 തവണ എടിഎം സന്ദർശിച്ചിരുന്ന ഒരാൾ 2023ൽ എത്തിയപ്പോൾ വെറും അത് എട്ട് തവണമാത്രമായി. ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഇന്ന് യുപിഐ ഇടപാടുകൾ പ്രിയപ്പെട്ടതായി മാറി. അഞ്ച് കൊല്ലം കൊണ്ട് യുപിഐ ഇപ്പോൾ ഒരു ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ്.
വിദേശരാജ്യങ്ങളിലും ഇന്ത്യൻ യുപിഐ പേമെന്റ് സിസ്റ്റത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിംഗപ്പൂർ, മലേഷ്യ, ഒമാൻ, യുഎഇ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇന്ത്യൻ പേമെന്റ് സിസ്റ്റവുമായി നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റൽ പേമന്റ് സേവനം പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ യുപിഐ പേമെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പ്പര്യപ്പെടുന്നതായി ജപ്പാനും അടുത്തിടെ അറിയിച്ചിരുന്നു. ഇതിനെകുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻ.
Comments