രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 56 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ. ഗുജറാത്ത് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 10 പന്ത് ബാക്കി നിൽക്കെ 171 റൺസിന് പുറത്താകുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ചവിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ 233 റൺസ് നേടുകയായിരുന്നു. ആദ്യ ഓവറുകളിൽ മന്ദ ഗതിയിലായിരുന്നു ഗുജറാത്ത് സ്‌കോർ ബോർഡ് ചലിച്ചതെങ്കിൽ മദ്ധ്യ ഓവറുകളിലെ ഗില്ലിന്റെ കൂറ്റൻ ഷോട്ടുകൾ ഗുജറാത്തിനെ മികച്ച സ്‌കോറിൽ എത്തിച്ചു. ഓപ്പണറായ വൃദ്ധിമാൻ സാഹ ഏഴാം ഓവറിൽ 18 റണ്ണിന് പുറത്തായി. എന്നാൽ പിന്നാലെ വന്ന സായി സുദർശൻ ഗില്ലിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തകർത്തടിച്ചതോടെ ഗുജറാത്ത് സ്‌കോർ 233 ൽ എത്തുകയായിരുന്നു.
മുംബൈ ബോളർമാർ ആരും റൺ വിട്ടുകൊടുക്കാൻ മടി കാണിച്ചില്ല. ഗില്ലിന്റെ വിക്കറ്റ് കരസ്ഥമാക്കി എന്നതൊഴിച്ചാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ആകാശ് മധ്വാളിന്റെ പ്രകടനവും ദയനീയമായിരുന്നു. പീയുഷ് ചൗളയും മുംബൈയ്‌ക്കായി ഒരു വിക്കറ്റ് വീഴ്‌ത്തി.
ചേസിനിറങ്ങിയ മുംബൈയ്‌ക്ക് ആദ്യ ഓവറുകളിൽ കാര്യമായി നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. പരിക്കേറ്റ ഇഷാൻ കിഷനുപകരം ഓപ്പണിംഗിനിറങ്ങിയ വധേര ആദ്യ ഓവറിൽ തന്നെ മടങ്ങി. പിന്നാലെ മൂന്നാമത്തെ ഓവറിൽ ക്യാപ്റ്റൻ രോഹിതും ക്രീസ് വിട്ടു. എന്നാൽ തിലക് വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ വീണ്ടും കളിയിലേക്ക് കൊണ്ടുവന്നു. വെറും പതിനാല് പന്തിൽ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുകളും പായിച്ച് 43 റൺസ് തിലക് മുംബൈയ്‌ക്കായി അടിച്ചുകൂട്ടി. എന്നാൽ വിക്കറ്റ് വീഴാതെ പോരാട്ടം തുടർന്ന സൂര്യകുമാർ യാദവ് 15-ാം ഓവറിൽ വീണതോടുകൂടി മുംബൈയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. 38 പന്തിൽ 61 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഇടക്ക് പരിക്കുപറ്റി മാറി നിന്ന് തിരികെയെത്തിയ കാമറൂൺ ഗ്രീനും മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഗുജറാത്തിനായി മോഹിത് ശർമ്മ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. നൂർ അഹമ്മദ്, റാഷിദ് ഖാനൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജോഷ്വാ ഒരു വിക്കറ്റും നേടി.
വിജയത്തോടെ ഗുജറാത്ത് ഐപിഎല്ലിന്റെ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.
Comments