തിരുവനന്തപുരം: സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ച് സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിൽ തുടരുന്നു. ജനകീയ ഹോട്ടൽ നടത്തിപ്പ് മാസങ്ങളായി പ്രതിസന്ധിയിലാണ് തുടരുന്നത്. നടത്തിപ്പുകാർക്ക് സബ്‌സിഡി ഇനത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട്. സബ്‌സിഡി ലഭിക്കാതെ വന്നതോടെ ബാധ്യതയിൽ മുങ്ങി ആത്മഹത്യയുടെ വക്കിലാണ് ഭൂരിഭാഗം ഹോട്ടൽ നടത്തിപ്പുകാരും.
സംസ്ഥാന വ്യാപകമായി സർക്കാർ വിശപ്പ് രഹിത നഗരം എന്ന ആശയത്തോടെയാണ് ജനകീയ ഹോട്ടലുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ജനകീയ ഹോട്ടലുകൾ പലതും സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണ്. പ്രതിമാസം രണ്ട് ലക്ഷം രൂപയോളം സബ്സിഡി കുടിശികയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സബ്സിഡി ലഭിക്കാതെ വന്നതോടെ പലചരക്ക്, പച്ചക്കറിക്കടകളിൽ കടബാധ്യതയായി. സമരം കിടന്ന് മരിക്കണോ എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ ചോദിക്കുന്നത്.
രണ്ട് വർഷം മുൻപുള്ള സാധനങ്ങളുടെ വിലയല്ല ഇപ്പോഴുള്ളത്. പക്ഷേ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചിട്ടില്ല. ഇപ്പോഴും 20 രൂപയാണ് ഊണിന് ഈടാക്കുന്നത്. 20 രൂപയുടെ ഊണിന് 10 രൂപയാണ് സബ്സിഡി. ഊണിന് വിലകൂട്ടുന്നില്ലെന്ന് മാത്രമല്ല സബ്‌സിഡിയും ലഭിക്കാതെ വന്നതോടെയാണു പദ്ധതി പ്രതിസന്ധി നേരിടുന്നത്.















