ന്യൂഡൽഹി: ഹരിയാനയിലെ ബല്ലഭ്ഗറിൽ 12 വയസ്സുകാരനായ അനുജനെ കൊലപ്പെടുത്തി 15 വയസ്സുകാരി. മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു എന്ന കാരണത്താലാണ് പെൺകുട്ടി അനുജനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പുറത്തുപോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകൻ ഒരു വിരിപ്പിനടിയിൽ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആദ്യം കുട്ടിയെ ഉണർത്താൻ ഇവർ ശ്രമിച്ച അവർ മകന്റെ കഴുത്ത് ഞെരിച്ചതായി കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.
അനുജന് മാതാപിതാക്കൾ ഒരു മൊബൈൽ ഫോൺ നൽകിയിരുന്നു. കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി മൊബൈൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫോൺ നൽകാൻ അനുജൻ വിസമ്മതിച്ചു. ഇതിൽ ദേഷ്യം തോന്നിയാണ് പെൺകുട്ടി സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
തന്നെക്കാൾ മാതാപിതാക്കൾ സഹോദരനെ സ്‌നേഹിക്കുന്നു എന്ന് പെൺകുട്ടി വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. ഉത്തർപ്രദേശിലുള്ള മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് രണ്ട് കുട്ടികളും താമസിച്ചിരുന്നത്. വേനലവധിക്കാലം ചെലവഴിക്കാൻ ഈയടുത്താണ് മാതാപിതാക്കൾക്കൊപ്പം കുട്ടികൾ ബല്ലഭ്ഗറിലെത്തിയത്.
Comments