ഭുവനേശ്വർ: ഒഡീഷ ദുരന്തമുഖത്ത് നിന്ന് കണ്ണീരണിയിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി ജനങ്ങൾ. ട്രെയിൻ ദുരന്തത്തിൽ കാണാതായ മകനെ കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ നിന്ന് തിരയുകയാണ് ഒരു പിതാവ്. കോറമണ്ഡൽ എക്‌സ്പ്രസിലാണ് മകനുണ്ടായിരുന്നതെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും പിതാവ് പറയുന്നു. മകനെ ഒരുപാട് തിരഞ്ഞിട്ടും കാണുന്നില്ലെന്നും അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നും ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ ചിത്രീകരിച്ച വീഡിയോയാണ് കണ്ണീർക്കാഴ്ചയാകുന്നത്.
സുഖോയിലാണ് വീടെന്നും മകന് വേണ്ടി ഒരുപാട് അന്വേഷിച്ചെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു. വലിയ ഹാളിൽ നിരത്തയിട്ടിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇതിനിടയിൽ നിന്നാണ് പിതാവ് മകനെ അന്വേഷിക്കുന്നത്. ധൈര്യമായിരിക്കാനും മകൻ ജീവനോടെ തിരിച്ചെത്തുമെന്നും മാദ്ധ്യമപ്രവർത്തകൻ സമാധാനപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
ഇന്നലെ വൈകിട്ട് 6.55 നാണ് രാജ്യത്തിനെ ഞെട്ടിച്ച അതിദാരുണ അപകടം ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. തുടർന്ന് ഈ ട്രെയിനിലിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്‌സ്പ്രസ്‌ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയ്‌ക്കു മുകളിലേക്ക് ഇടിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. അപകടത്തിൽ 261 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആയിരത്തോളം പേരെ പരുക്കകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments