ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. ചെന്നൈയിലെത്തിയതിന് ശേഷം പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ നിന്നുള്ള നിരവധി ആളുകളും ഈ സംഘത്തിലുണ്ട്. തമിഴ്‌നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യം എന്നിവർ ചേർന്നാണ് ചെന്നൈയിലെത്തിയവരെ സ്വീകരിച്ചത്.
രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക്പ്രകാരം ഇന്നലെ ജീവൻ നഷ്ടമായത് 288 പേർക്കാണ്. അപകടത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കുകളുണ്ടെന്നും 650 പേരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവെ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55-നായിരുന്നു അപകടം. കോറമാണ്ഡൽ എക്‌സ്പ്രസ് പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിയുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലെത്തിയ ഹൗറ സൂപ്പർ ഫാസ്റ്റ് വന്ന് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ബോഗികൾ തെറിച്ച് ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് വീണത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രസിഡൻറ് വ്‌ലാഡ്മിർ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനകും അടക്കമുള്ള നിരവധി നേതാക്കളാണ് അനുസ്മരണം അറിയിച്ചത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായി റഷ്യൻ പ്രസിഡൻറ് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പുടിൻ ആശംസിച്ചു. ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസിഡന്റ് പ്രതികരിച്ചതായി റഷ്യ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു
Comments