തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള നടപടിയ്‌ക്ക് ഉത്തരവ്. 25 പേരിൽ നിന്ന് 125.84 കോടി ഈടാക്കാനാണ് നടപടി. തൃശൂർ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണം ഡയറക്ടർ അംഗങ്ങളിൽ നിന്ന് തിരിച്ച് പിടിക്കും.
20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പെടെ അഞ്ച് പേരിൽ നിന്നാണ് തുക ഈടാക്കുക. പണം നൽകേണ്ടത് സംബന്ധിച്ച് ഇവർക്ക് ഉടനടി നോട്ടീസ് നൽകും. പട്ടികയിലുള്ള രണ്ട് പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കിൽ 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.
300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. അതിൽ 125 കോടി രൂപയാണ് ഇപ്പോൾ നടപടിയിലൂടെ തിരിച്ച് പിടിക്കുക.നടപടി സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം റവന്യൂ റിക്കവറി വിഭാഗത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർക്ക് പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഉടൻ നൽകും.
Comments