കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്‌ക്ക് കാരണം കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണെന്നുള്ള ആരോപണം ശക്തമാണ്. ബിജെപിയും എബിവിപിയും അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോഴിതാ, ശ്രദ്ധ സതീഷിന്റെ അയൽവാസിയായ രഘുനന്ദനൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഹൃദയത്തിൽ തറയ്‌ക്കുകയാണ്. വിദ്യാർത്ഥിനിയോട് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിത പെരുമാറ്റത്തെപ്പറ്റിയാണ് കുറിപ്പ്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
ഒരു പ്രധാന കാര്യം പറയുവാനാണ് ഈ പോസ്റ്റ് ഇടുന്നത്. എന്റെ സുഹൃത്തും അയൽവാസിയുവായ സതീഷിൻ്റ മകളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. കൂട്ടുകാരന്റെ മകളായ ഇരുപത് വയസ്സുകാരി ശ്രദ്ധ പ്ലസ് ടൂ പoനത്തിനു ശേഷം അവളുടെ ഇഷ്ടവിഷമായ ഫുഡ് ടെക്നോളജിയ്‌ക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രവേശനം എടുത്തു. അവധിക്കാലത്തിനു ശേഷം ഞങ്ങളുടെ കുട്ടി ജൂൺ ഒന്നാം തിയതി രാവിലെ അച്ഛന് ടാറ്റാ കൊടുത്ത് ബസ്സിൽ കയറുമ്പോഴും അച്ഛനും മകളും നാളെയുള്ള ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയിലും പ്രതീക്ഷയിലും ആയിരുന്നു. പക്ഷെ കാര്യങ്ങൾ ഡിപ്പാർട്ട്മെൻ്റ് എച്ച്.ഓ.ഡി എന്ന കോമാളിയും വാർഡൻ എന്ന രാക്ഷസിയും ചേർന്ന് തകിടം മറിച്ചു. ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കി എന്ന കാരണം കൊണ്ട് ലാബ് അസിസ്റ്റൻ്റ് എന്നയാൾ ഫോൺ മേടിച്ചെടുത്ത് കോമാളി സമക്ഷം ഹാജരാക്കി ഞങ്ങളുടെ കൊച്ചിനെ വിസ്താരം നടത്തി. മനസ്സികമായി അങ്ങേയറ്റം പീഡനം ഇയാളിൽ നിന്നും ലഭിച്ച ശേഷം, ഹോസ്റ്റലിൽ ചെന്ന ശേഷവും കൊച്ചിന് മനസ്സികമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്ന് അറിയുവാൻ സാധിച്ചു.
എട്ട് മണിക്ക് ശേഷം പിതാവിന് കോളേജിൽ നിന്നും മകൾ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ എത്തിച്ചേരണം എന്നും അറിയിപ്പ് ലഭിച്ചു. പത്ത് മിനിറ്റുകൾക്ക് ശേഷം കോളേജ് മാനേജർ എന്ന് അവകാശപ്പെടുന്ന വ്യക്തി വിളിച്ച് താങ്കളുടെ മകൾ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ പച്ചയ്‌ക്ക് ആ പിതാവിനെ അറിയിച്ചു. തുടർന്ന് ഞാനും പിതാവും കുറച്ച് സുഹൃത്തുക്കളുമായി കോളേജിലേക്ക് പോന്നു. യാത്രാമദ്ധ്യേ കാഞ്ഞിരപ്പിള്ളി എസ്.ഐ സർ പറഞ്ഞതു പ്രകാരം ഞങ്ങൾ കാഞ്ഞിരപ്പിള്ളി മേരി ക്വീൻ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വാർഡനും സഹവാർഡനും ഉണ്ടായിരുന്നു. അങ്ങേയറ്റം ആഥിത്യ മര്യാദ ഉണ്ടായിരുന്ന അവർ എന്നെയും പിതാവിനെയും ഒരു മൂലയ്‌ക്ക് ഇരുത്തി സ്ഥലം കാലിയാക്കി. തുടർന്ന് എസ്.ഐയുമായി സംസാരിച്ച് പോലീസ് എത്തിയപ്പോൾ കോളേജ് അധികാരികളും ഒപ്പം എത്തി. എന്നെയും സതീഷിനെയും മോർച്ചറിയിൽ കൊണ്ടുപോയി മരിച്ച് മരവിച്ചു കിടക്കുന്ന ഞങ്ങളുടെ കൊച്ചിനെ കാണിച്ചു തന്നു. പിറ്റേ ദിവസം ഇൻക്വസ്റ്റ് നടപടികൾക്കായി രാവിലെ ഏഴരയോടെ അവിടെ എത്തി ചേർന്ന ഞങ്ങളെ പോലീസിൽ നിന്നും ഒഫീഷ്യൽ ആയി റിട്ടയർ ചെയ്ത ചെന്നായ്‌ക്കൾ ചേർന്ന് ശ്രദ്ധ പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് മരിച്ചതെന്ന കാപ്സ്യൂൾ കഴിപ്പിക്കാൻ ശ്രമിച്ചു.
ഏകദേശം നൂറോളം വരുന്ന നല്ലവരായ സഹപാഠികൾ എന്നെ ഈ വിവരം തലേദിവസം തന്നെ ധരിപ്പിച്ചിരുന്നതിനാൽ ഈ ക്യാപ്സൂൾ ഞാനും എന്റെ കൂട്ടുകാരും വിഴുങ്ങിയില്ല. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുട്ടിയെ ആശുപത്രിയിൽ തല കറങ്ങിവീണതാണെന്ന ഒരു ഇഞ്ചക്ഷനും ഡോക്ടർമാർക്ക് ഇവർ കൊടുക്കുവാൻ ശ്രമിച്ചു എന്ന് അറിയാൻ സാധിച്ചു. നഷ്ടം എന്നത് എന്നന്നേക്കുമായി ശ്രദ്ധയുടെ അച്ഛനും അമ്മയ്‌ക്കും കുടുംബത്തിനും മാത്രമാണ് എന്ന സത്യം ഉൾക്കൊണ്ട് പറയട്ടെ ശ്രദ്ധക്ക് നീതി വേണം. പ്രിയ സുഹൃത്തുക്കളെ, മകൾ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും വിഷമം മനസ്സിലാക്കി നാളെ നമ്മുടെ വീട്ടിൽ ഈ ദുരന്തം ആവർത്തിക്കാതിരിക്കാൻ നിങ്ങൾ ഓരോരുത്തരും ഈ സംഭവം പത്ത് ആളുകളിലേയ്‌ക്കെങ്കിലും എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പണം മാത്രം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു പ്രതികരണം നൽകണം എന്ന് മനസ്സിലാക്കി അണ്ണാറക്കണ്ണനും തന്നാലാവുന്നത് ചെയ്യുക.
Comments