ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായ കുട്ടനാടിന് അന്താരാഷ്‌ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ഇന്ന് നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഇന്ന് പരിസ്ഥിതി ദിനത്തിൽ കുട്ടനാട്ടിലെ ജനങ്ങൾക്ക് സമർപ്പിച്ചു. എടത്വയിലെ ഒന്നാം വാർഡിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ് ആയിരത്തിലധികം ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുക.
മാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാം. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമ്മിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ശുദ്ധജലത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാൽസ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിവുള്ളതുമാണ് പ്ലാന്റ്. പ്രദേശത്തെ 300 ഓളം കുടുംബങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങി ആയിരത്തിലധികം ജനങ്ങൾക്കാണ് പ്ലാന്റ് സഹായകരമാകുക.
പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി പ്ലാന്റ് ജനങ്ങൾക്ക് സമർപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ മറ്റു പ്രദേശങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷൻ ശുദ്ധജല പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മേജർ രവി പറഞ്ഞു. കുടിവെള്ള ലഭ്യതക്കുള്ള ഇക്ട്രോണിക് കാർഡിന്റെ വിതരണം വിശ്വശാന്തി ഡയറക്ടർ സഞ്ജീവ് സോമൻ നിർവ്വഹിച്ചു.
Comments