പാലക്കാട്: പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് റവന്യുമന്ത്രി കെ രാജൻ അംഗീകാരം നൽകി. പാലക്കയം വില്ലേജ് ഓഫീസർക്കെതിരെയും നടപടി സ്വീകരിക്കാൻ തീരുമാനമായി. സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങളായിരുന്നു കൈക്കൂലിയായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. പിടിച്ചെടുത്തിട്ടുള്ള പണവും നിക്ഷേപവും ഇയാൾ വിവിധ സ്ഥലങ്ങളിൽ കൈക്കൂലിയായി വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.
3 വർഷം മുൻപാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞ് വാങ്ങുന്നതായിരുന്നു ശീലം. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.
എന്നാൽ സുരേഷ് കുമാറിന്റെ ജീവിതരീതി വിചിത്രിമായിരിന്നു. കൈക്കൂലിയായി കയ്യിൽ ലക്ഷക്കണക്കിന് രൂപ വന്നു ചേരുമെങ്കിലും പ്രതിമാസം 2,500 രൂപ മാത്രം വാടകയുള്ള ഒറ്റമുറി വീട്ടിലായിരുന്നു ഇയാളുടെ താമസം. അതീവ ജാഗ്രതയോടെയായിരുന്നു സുരേഷ് കുമാറിന്റെ നീക്കം. നേരിട്ട് മാത്രമാണ് സുരേഷ് സാധാരണക്കാരിൽ നിന്നും പണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിലൂടെയുള്ള സംസാരവും ഒഴിവാക്കി നേരിട്ട് എത്തണമെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. വിജിലൻസ് നിരീക്ഷിച്ചു പോന്ന ഒരുമാസക്കാലവും ഇയാളുടെ രീതി ഇതു തന്നെയായിരുന്നു.
കോടികളുടെ അനധികൃത സ്വത്ത് സമ്പാദനമാണ് ഇയാൾ നടത്തിയിരുന്നത്. തേനും കുടംപുളിയും നാണയതുട്ടുകളുമടക്കം പ്രതി കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വത്ത് പിടിച്ചത്. സംസ്ഥാന വിജിലൻസ് റെയ്ഡുകളുടെ ചരിത്രത്തിലെ തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദ്യം പിടികൂടുന്നത്. 35,70,000 രൂപയാണ് ആകെ സുരേഷ് കുമാറിന്റെ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തത്. കൈക്കൂലിയായി പ്രതി വാങ്ങിയിരുന്ന തേൻ കുടംപുളി,നാണയത്തുട്ടുകൾ, പേന, മുണ്ട് എന്നിവയടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments