ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ആദരവുമായി ഇന്ത്യയിലെ പ്രമുഖ ആഡംബര വാച്ച് കമ്പനി. മാൻസിനസ്, എർത്ത്‌ഷൈൻ എന്നീ രണ്ട് വാച്ചുകളിലൂടെ പുതുചരിത്രം കുറിക്കുകയാണ് ബാംഗ്ലൂർ വാച്ച് കമ്പനി.
1970-കളിലാണ് ഇന്ത്യ ബഹിരാകാശ യാത്ര സ്വപ്‌നം കണ്ട് തുടങ്ങിയത്. എന്നാൽ 2000-ത്തോടെയാണ് ചാന്ദ്രദൗത്യങ്ങൾ യാഥാർത്ഥ്യമായത്. യുഎസ്എയോ യുഎസ്എസ്ആറിനെ പോലെയോ നമുക്ക് ശക്തമായ റോക്കറ്റുകളില്ലായിരുന്നു. പക്ഷേ ഐഎസ്ആർഒയുടെ വൈദഗ്ധ്യം ചാന്ദ്രയാൻ ദൗത്യത്തെ വിജയിപ്പിച്ചു. അതൊരു ഉജ്ജ്വല നീക്കമായിരുന്നു, ഒപ്പം പ്രചോദനാത്മകവുമായിരുന്നു. ആ പ്രചോദനത്തിൽ നിന്നാണ് മാൻസിസും എർത്ത്‌ഷനും ജനിച്ചതെന്ന് ബാംഗ്ലൂർ വാച്ച് കമ്പനി ഉടമകളായ നിരുപേഷ് ജോഷിയും മേഴ്‌സി അമലും പറയുന്നു.
2019-ൽ ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് ആദരസൂചകമായി അപ്പോജി കലക്ഷൻ വാച്ചുകൾ കമ്പനി പുറത്തിറക്കിയിരുന്നു. അന്ന് ഇന്ത്യയിലുടനീളം വാച്ചിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി. സ്വീഡനിൽ നിന്ന് കണ്ടെടുത്ത ബഹിരാകാശ ഉൾക്കാശിലകളുടെ അവശിഷ്ടത്തിൽ നിന്നായിരുന്നു അപ്പോജി വാച്ചുകൾ യാഥാർത്ഥ്യമാക്കിയത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ ആദരസൂചകമായും വാച്ച് പുറത്തിറക്കുന്നതെന്നും കമ്പനി സഹസ്ഥാപക മെഴ്‌സി അമൽ രാജ് വ്യക്തമാക്കി.
തികച്ചും വ്യത്യസ്തമാണ് രണ്ട് വാച്ചുകളും. ഇന്നർ പാർട്ടിൽ സ്റ്റെയിൻലെസ് സ്റ്റീലും ഔട്ടർ പാർട്ടിൽ സെറാമിക്കും ഉപയോഗിച്ചാണ് വാച്ചിന്റെ നിർമ്മാണം. കമ്പനി തന്നെ വികസിപ്പിച്ചെടുത്ത സെറാസ്റ്റീൽ എന്ന കോട്ടിംഗാണ് നൽകിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന മാൻസിനസ് ഗർത്തത്തിന്റെ പേരാണ് മാൻസിനസ് മോഡലിന് നൽകിയിരിക്കുന്നത്. ചന്ദ്രനൊപ്പം കാണുന്ന മങ്ങിയ തവിട്ട് നിറത്തിലുള്ള തിളക്കത്തിൽ നിന്നാണ് എർത്ത്‌ഷൈൻ മോഡലിന് പേര് നൽകിയത്. സ്വീഡനിൽ നിന്ന് ലഭിച്ച ഉൾക്കാശിലകൾ ഉപയോഗിച്ചാണ് മാൻസിനസ് വാച്ചിന്റെ ഡയൽ നിർമ്മിച്ചിരിക്കുന്നത്. 1,22,000 രൂപയാണ് മാൻസിനസ് വാച്ചിന്റെ വില. 92,000 രൂപയാണ് എർത്ത്‌ഷൈന്.
2018-ലാണ് ഇന്ത്യയിലെ മികച്ച ആഡംബര റിസ്റ്റ് വാച്ചുകളുടെ കമ്പനിയായ ബാംഗ്ലൂർ വാച്ച് കമ്പനി ആരംഭിച്ചത്. ഇന്ത്യൻ കഥകൾ പറഞ്ഞ വാച്ചുകൾ ലോകത്തുടനീളം ഇന്ത്യയയുടെ അഭിമാനമുയർത്തി.
Comments