എറണാകുളം: പെറ്റിക്കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്‌റ്റേഷനിലെത്തി പിഴ അടയ്‌ക്കാൻ നിർദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പിഎസ്‌സി പരീക്ഷ എഴുതാൻ സാധിക്കാതെ പോയ സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. സംഭവത്തിൽ കോഴിക്കോട് ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഇത്തരം വീഴ്ചകൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവിലുണ്ട്.
ഉദ്യോഗസ്ഥന്റെ പ്രവൃത്തി പോലീസ് സേനയുടെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ചതായും ഉത്തരവിൽ പറയുന്നു. ഇരുചക്ര വാഹനത്തിൽ ഓവർടേക്ക് ചെയ്യാനെത്തിയ അരുണിനേടാണ് ഗതാഗതനിയമ ലംഘനത്തിന് സ്‌റ്റേഷനിൽ ചെന്ന് പിഴയടയ്‌ക്കാൻ നിർദ്ദേശിച്ചത്. പിഎസ്‌സി പരീക്ഷയെഴുതാൻ പോകുകയാണെന്ന വിവരം അരുൺ പറഞ്ഞില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം. പരാതിയെ തുടർന്ന് രഞ്ജിത്തിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Comments