മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് അറിയിച്ചു. രാഷ്‌ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.
”മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയം പാരമ്പര്യമഹിമയുള്ളത് കൂടിയാണ്. രാഷ്‌ട്രീയപരമായി നേതാക്കൾ തമ്മിൽ വിഭിന്നതയുണ്ടാകാം. എന്നിരുന്നാലും ഒരു നേതാവിനെ ഭീഷണിപ്പെടുത്തുന്നതോ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതോ വെച്ചുപൊറുപ്പിക്കാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും നിയമപരമായി നടപടി സ്വീകരിക്കും. ” മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.
എൻസിപി എംപി സുപ്രിയ സുലേയായിരുന്നു ശരദ് പവാറിന് വധഭീഷണിയുണ്ടെന്ന വിവരവുമായി രംഗത്തെത്തിയത്. സുലേയുടെ പിതാവാണ് എൻസിപി അദ്ധ്യക്ഷനായ ശരദ് പവാർ. അജ്ഞാതരാണ് ഭീഷണി സന്ദേശമയച്ചതെന്നും വാട്സ്ആപ്പിൽ സന്ദേശം വന്നതായും സുലേ ആരോപിച്ചിരുന്നു. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.
Comments