സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുകയാണ്. ഒരു കിലോ ഇറച്ചിയ്‌ക്ക് 220 രൂപ മുതൽ 250 വരെയാണ് വിപണി വില. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചിയ്‌ക്ക് കൂടിയത് 90 രൂപയാണ്. വില പറന്നാലും കുതിച്ചാലും മലയാളിയ്‌ക്ക് അതൊരു പ്രശ്‌നമേയല്ല. ഒരു മാസം ആറ് കോടി കിലോ ചിക്കനാണ് മലയാളി കഴിച്ചുതീർക്കുന്നത്. ഒരു കിലോ കോഴിയിറച്ചിയ്‌ക്ക് ശരാശരി 150 രൂപ വെച്ച് കണക്കാക്കിയാൽ തന്നെ 900 കോടി രൂപയാണ് ചെലവഴിക്കുന്നത്. ആഘോഷങ്ങൾ വരുന്ന മാസങ്ങളിൽ ചിക്കന്റെ ആവശ്യം ഇതിലും ഉയരും.
സംസ്ഥാനത്ത് പ്രതിമാസം 2.4 കോടി കിലോ ചിക്കൻ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ സർക്കാർ ഏജൻസികളുടെ സംഭാവന 2.5 ശതമാനം മാത്രമാണ്. ബാക്കി 60 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഇറച്ചിക്കോഴി ഇറക്കുമതി വഴി കേരളത്തിൽ നിന്നും 540 കോടിയോളം രൂപയാണ് അയൽസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. വില കുതിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ആവശ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉപഭോക്താക്കൾക്ക് 87 രൂപയ്‌ക്ക് കോഴിയെ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയായിരുന്നു കേരള ചിക്കൻ. ഉത്പാദന ചെലവ് ഉയർന്നതനുസരിച്ച് കേരളത്തിൽ ഇറച്ചിക്കോഴിവില കൂടിയപ്പോൾ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് പദ്ധതി ആവിഷ്‌കരിച്ചത്. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ ഏജൻസികൾ വഴിയാണ് വിൽപന നിശ്ചയിച്ചിരുന്നത്. എന്നാൽ പദ്ധതി പരാജയമാവുകയായിരുന്നു.















