കൊച്ചി: വ്യജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ അട്ടപ്പാടി കോളേജിൽ അഭിമുഖത്തിനായി എത്തിയതിന്റെ ദൃശ്യങ്ങളുണ്ടെന്ന് പോലീസ്. ദൃശ്യങ്ങൾ ലഭ്യമല്ലെന്ന മുൻ നിലപാടാണ് പോലീസ് തിരുത്തിയത്. അഭിമുഖത്തിന് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു. അതേസമയം ദൃശ്യങ്ങൾ ഉണ്ടെന്ന് തന്നെയായിരുന്നു ആദ്യം മുതൽക്കെ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിൽ പോലീസ് വിരുദ്ധ നിലപാട് സ്വീകരിച്ചത് വാർത്തയായതിന് പിന്നാലെയാണ് പുതിയ പ്രതികരണം.
അതേസമയം വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടുവെന്നും യുവതിക്കായി അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി എൻ. മുരളീധരൻ അറിയിച്ചു. മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് അട്ടപ്പാടി അഗളി ഡിവൈഎസ്പിയുടെ പ്രതികരണം. കൂടാതെ അട്ടപ്പാടി സർക്കാർ കോളേജിലെ പ്രിൻസിപ്പലിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. വിദ്യയെ ഇന്റർവ്യൂ ചെയ്തവരിൽ നിന്നും പോലീസ് വിവരം തേടിയിരുന്നു. വിദ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായില്ലെന്നതിലും വിമർശനം ഉയരുകയാണ്.
Comments