ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ വലിയ കുതിപ്പ് തുടരുമ്പോഴും സ്മാർട്ട് ഫോണില്ലാത്തവർക്ക് യു.പി.ഐ. വഴി പണമിടപാട് നടത്തുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇവർക്ക് ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും
ആശ്രയിച്ചു മാത്രമെ ഇപ്പോഴും പണമിടപാടുകൾ നടത്താനുമാകുന്നുള്ളു. യു.പി.ഐ. ഐ.ഡി. തയ്യാറാക്കൽ, ഐ.വി.ആർ. നമ്പർ അടിച്ച് മറ്റുവിവരങ്ങളെല്ലാം ടൈപ്പ് ചെയ്യൽ തുടങ്ങി ഒട്ടേറേ കടമ്പകളാണ് സാധാരണ ഫോണുകളിൽ പണമിടപാട് നടത്താനുള്ളത്. ക്യു.ആർ. കോഡ് സ്‌കാനിംഗ് സൗകര്യവും ലഭ്യമല്ല.
എന്നാൽ, ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കി ശബ്ദമുപയോഗിച്ച് യു.പി.ഐ. പണമിടപാടുകൾ നടത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മദ്രാസ് ഐ.ഐ.ടി.യിലെ എ.ഐ. ഫോർ ഭാരത് സംഘവുമായി ചേർന്നുപ്രവർത്തിക്കും.
വിവിധ ഭാഷകളെ തിരിച്ചറിയാനാവുന്ന സാങ്കേതികവിദ്യ എ.ഐ. ഫോർ ഭാരതിന്റെ സഹായത്തോടെ സൃഷ്ടിക്കും. യു.പി.ഐ.പോലുള്ള സൗകര്യങ്ങൾ ഫീച്ചർഫോൺ ഉപഭോക്താക്കൾക്കും ലഭിക്കാനായി ഈ സാങ്കേതികവിദ്യ സഹായിക്കും.ഇന്ത്യയിൽ 35 കോടിയോളം ആളുകൾ സാധാരണ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Comments