ഇടുക്കി: സമൂഹമാദ്ധ്യമത്തിൽ പരസ്യം കണ്ട് ജോലി തേടിയിറങ്ങിയ യുവാവിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയതായി പരാതി. മറയൂർ സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ദൃശ്യങ്ങൾ കൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ച ലിങ്കിലൂടെയാണ് യുവാവ് ജോലിക്ക് അപേക്ഷിച്ചത്. തുടർന്ന് ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി. യുവാവിന്റെ ഇമെയിൽ ഐടി, വാട്സ്ആപ്പ് നമ്പർ, ഇൻസ്റ്റാഗ്രാം ഐടി, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ ഇന്റർവ്യൂ നടത്തിയ സംഘം ശേഖരിച്ചു. പിന്നാലെ വാട്സ്ആപ്പിലേക്ക് യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ അയച്ചു കൊടുത്തതായാണ് പരാതി.
യുവാവ് പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഇയാളുടെ അഞ്ച് സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ ലഭിച്ചു. ഭയന്ന യുവാവ് പിന്നീട് ഗൂഗിൾപേയിലൂടെ 25,000 രൂപ നൽകുകയായിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments