തിരുവനന്തപുരം: സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേർന്നാണ് ആയുഷ് യോഗ ക്ലബുകൾ യാഥാർത്ഥ്യമാക്കുന്നത്. അന്താരാഷ്‌ട്ര യോഗാ ദിനമായ ജൂൺ 21-നാകും ആയുഷ് യോഗ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരോ വാർഡിൽ ചുരുങ്ങിയത് 20 പേർക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുക എന്നതാണ് ആയുഷ് യോഗ ക്ലബ്ബുകളിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ജീവിതരീതികളിലെ മാറ്റങ്ങൾ മൂലം വർദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സ്ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നൽകും. കൂടാതെ ഇവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള യോഗ പരിശീലനങ്ങളും നടത്തും. ജീവിതശൈലിയിൽ യോഗ ഉൾപ്പെടുത്തുന്നതിലെ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകൾ വളരെയധികം സഹായകമാകും.
വിവിധ എൻ.ജി.ഒ.കൾ, യോഗ അസോസിയേഷനുകൾ, സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണം ഉറപ്പാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യത്യാസമില്ലാതെ യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ക്ലബ്ബുകളിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നൽകി വരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലുള്ള 593 സ്ഥാപനങ്ങളിൽ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന മെയിലിൽ ബന്ധപ്പെടുക.
Comments