എറണാകുളം: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കോന്നി തണ്ണിത്തോട് അജി ഭവനത്തിൽ അഖിലിയാണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രത്തിൽ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി എന്നിങ്ങനെയുള്ള പാത്രങ്ങളാണ് മോഷണം പോയത്. സംഭവം നടന്നതിന് പിന്നാലെ ഇവിടെ നിന്നും മുങ്ങിയ പ്രതിയെ ചാലക്കൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലയിൽ ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.
അതേസമയം തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദ്ദനവും കവർച്ചയും. സംഭവത്തിൽ പ്രതികളായ മൂന്നംഗ സംഘം അറസ്റ്റിലായി. പനങ്ങാട്ടുകര കോണിപറമ്പിൽ വീട് സുമേഷ്, തെക്കുംകര ചെമ്പ്രാങ്ങോട്ടിൽ അടങ്ങളം നിജു, തെക്കുംകര ഞാറശേരി വളപ്പിൽ വീട് സോംജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടക്കയം സ്വദേശിയായ ഉണ്ണി സുരേഷിനെയാണ് സംഘം ബെംഗളൂരുവിൽ നിന്നും തട്ടിക്കൊണ്ടു പോയത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപെട്ട് സുമേഷിനെ ഇര ബെംഗളൂരു പോലീസിന് ഒറ്റിക്കൊടുത്തെന്ന വിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. കല്ലംമ്പാറയിലെ ഒഴിഞ്ഞ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് ഉണ്ണിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ ഉണ്ണിയുടെ കുടുംബത്തിന് ദൃശ്യങ്ങൾ അയച്ചുകൊടുത്ത് കൊടുത്ത് ഒരു ലക്ഷം രൂപയും ഫോണും തട്ടിയെടുക്കുകയായിരുന്നു. പണം കിട്ടിയതിന് ശേഷം തൃശൂരിൽ നിന്നും ബെംഗളൂരുവിലേക്ക് ഉണ്ണിയെ കൊണ്ടുപോകും വഴി ഇയാൾ രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ വച്ച് സംഘത്തിൽ നിന്നു രക്ഷപ്പെട്ട ഉണ്ണി സുരേഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Comments