തിരുവനന്തപുരം: കോവളത്ത് വീട്ടിലേക്ക് തിരിയുന്ന റോഡിലൂടെ അഗ്നിരക്ഷാ സേനയുടെ വാഹനം പോകുന്നത് കണ്ട് ഉത്കണ്ഠയാൽ പിന്നാലെ ഓടിയ വൃദ്ധദമ്പതികൾ
കണ്ടത് സ്വന്തം വീട് കത്തുന്നതായിരുന്നു. കോവളം പാച്ചല്ലൂർ വടക്കേ കൂനംതുരുത്തിയിൽ അരവിന്ദാക്ഷൻ വിജയമ്മ ദമ്പതികളുടെ ഓലമേഞ്ഞ വീടിനാണ് ഇന്നലെ രാവിലെ തീപീടിച്ചത്. രാവിലെ രണ്ട് പേരും കൂടി വീടിനടുത്തുള്ള പ്രധാന റോഡിലേക്ക് പോയപ്പോഴായിരുന്നു സംഭവം. വീടിന് തീപടർന്നു പിടിക്കുന്നത് കണ്ട് സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തുന്നത്.
ഫയർ ഫോഴ്‌സ് വാഹനം തങ്ങളുടെ മുന്നിലൂടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നത് കണ്ട ദമ്പതികൾ ഒരു നിമിഷം പകച്ചു നിന്നു. പിന്നാലെ ഇരുവരും വീടിന് സമീപമെത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം കത്തുന്നത് കാണുന്നത്. മേൽക്കൂരക്കൊപ്പം മുറിക്കുള്ളിലെ വസ്ത്രങ്ങളും ഫർണിച്ചറുകളും കത്തി നശിച്ചു. ഷോർട്ട്‌സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. തിരുവല്ലം വില്ലേജ് ഓഫീസ് അധികൃതർ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Comments