തിരുവനന്തപുരം: കോവളത്ത് ബീച്ചുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത് അടിയുന്നു. ഏവ എന്ന് നാട്ടുഭാഷയിൽ അറിയപ്പെടുന്ന പഫർ മത്സ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ വൻ തോതിൽ ചത്തടിയാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇതാദ്യമായതിനാൽ തീരത്ത് ആശങ്കയുണർത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തുടങ്ങിയ സംഭവം സന്ധ്യയാകുമ്പോഴും തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ തീരത്ത് എല്ലായിടത്തും വലിയ അളവിലാണ് മത്സ്യങ്ങൾ ചത്തടിഞ്ഞത്. ചത്ത് പൊങ്ങുന്ന മത്സ്യത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രദേശവാസികളും.
മുൻപ് കാക്കക്ലാത്തി മത്സ്യം ഇത്തരത്തിൽ കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഏവ മത്സ്യം ഇത്തരത്തിൽ കൂട്ടമായി ചത്തടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. കടൽ മാക്രി എന്നും ഇവയ്‌ക്ക് വിളിപ്പേരുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇവ ശല്യമാണ്. കടലിൽ വീശുന്ന ഒഴുക്കു വലകളിൽ കയറിപ്പറ്റി ഇതിനുള്ളിൽ അകപ്പെട്ട മത്സ്യങ്ങളെ ഭക്ഷിച്ച് വലയും കേട് വരുത്തി കടന്ന് കളയുന്നതാണ് ഇവയുടെ രീതി.
ഏവ മീൻ ധാരാളമായി ചത്ത് കരക്കടിഞ്ഞതിന് പിന്നിലെ കാരണം കടലിലെ കറ പ്രതിഭാസമാകാം എന്നാണ് വിദഗ്ധർ പറയുന്നത്. സസ്യപ്ലവകങ്ങളുടെ വലിയ സാന്നിദ്ധ്യം മൂലം സമുദ്രോപരിതലത്തിൽ രൂപപ്പെടുന്ന നിറവ്യത്യാസമാണ് നാടൻഭാഷയിലറിയുന്ന കറ പ്രതിഭാസം. സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ ഇത് വർദ്ധിക്കുകയും പ്രകാശം കുറഞ്ഞ് മേഘാവൃതമായ അന്തരീക്ഷമാകുമ്പോൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനിടെ സഞ്ചാര വേഗം കുറഞ്ഞ ഏവ മത്സ്യക്കൂട്ടം പെട്ടുപോയതാവാം കൂട്ടമരണത്തിന് കാരണമായതെന്ന നിഗമനത്തിലാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷ കേന്ദ്രത്തിലെ വിദഗ്ധർ. സസ്യപ്ലവകങ്ങൾ നശിക്കാൻ തുടങ്ങുമ്പോൾ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ഇത് ഈ ഭാഗത്ത് അകപ്പെടുന്ന മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമായേക്കാമെന്നും വിദഗ്ധർ പറഞ്ഞു. മത്സ്യ ത്തൊഴിലാളികൾക്ക് ഉൾപ്പെടെ ശല്യമായ ഏവ ഭക്ഷ്യയോഗ്യമല്ലെന്നും വിഷസാന്നിദ്ധ്യമുള്ളതുമാണെന്നും അധികൃതർ പറഞ്ഞു. ഇവയുടെ കുടൽ കരൾ എന്നിവിടങ്ങളിലാണ് വിഷമുള്ളത്.
Comments