തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ ഇന്നലെ മാത്രം 11,329 പേർ പനിയ്‌ക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് പേർക്കാണ് പനിയെ തുടർന്ന് ജീവൻ നഷ്ടമായത്. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജനാണ് എലിപ്പനി ബാധിച്ചതിനെ തുടർന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊർജിതമായി നടത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ അവകാശവാദം. മാരിയില്ലാ മഴക്കാലം എന്ന പേരിൽ പ്രത്യേക ക്യാമ്പയിനും പ്രഖ്യാപിച്ചിരുന്നെങ്കിലും കാലവർഷക്കാലത്തിന്റെ തുടക്കം തന്നെ പനി കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് സംസ്ഥാനം.
എല്ലാ ജില്ലകളിലും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ഡെങ്കിപ്പനിയാണ്. ഇന്നലെ സംസ്ഥാനമൊട്ടാകെ 79 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് മാത്രം 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കണക്കുകൾ പുറത്തു വന്നിരുന്നു. കൂടാതെ സംസ്ഥാനത്ത് രോഗലക്ഷണങ്ങളുള്ള 276 പേരെ കണ്ടെത്തിയിട്ടുണ്ട്. എലിപ്പനിയുടെ രോഗലക്ഷണങ്ങളുള്ള 13 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം എലിപ്പനി ബാധിച്ച് മരണം സംഭവിച്ചവരുടെ എണ്ണം 27 കടന്നു. മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് എന്നിങ്ങനെ രോഗലക്ഷണമുള്ളവരും നിരവധിയാണ്. പകർച്ചവ്യാധി മരണങ്ങൾ സ്ഥിരീകരിച്ച് കണക്കിൽപ്പെടുത്തുന്നത് വൈകുന്നതിനാൽ ഇത് യഥാർത്ഥ ചിത്രമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളേക്കാൾ താരതമ്യേന കൂടുതലാണ് മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്തായിരുന്നു. 1,650 പേരാണ് ഇവിടെ പനി ബാധിച്ച് ചികിത്സ തേടിയത്.
Comments