തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഗുരുവായൂരിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
ഗുരുവായൂരപ്പനെ കണ്ട് ക്ഷേത്ര ദർശനം നടത്തിയ സ്വാമികൾ 20 മിനിറ്റോളം ക്ഷേത്ര സന്നിധിയിൽ സമയം ചെലവഴിച്ചിരുന്നു. തിരുവാവടുതുറൈ ആഥീനം മഠാധിപതി ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തുന്നത് ഇതാദ്യമാണ്. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണത്തിൽ ആസ്ഥാനമായുള്ള ഒരു ശൈവ മഠമാണ് തിരുവാവടുതുറൈ ആഥീനം. മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്ര പരിപാലനം നിർവഹിക്കുന്നത് ആഥീനമാണ്.
1947 ആഗസ്ത് 14-ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് തിരുവാവടുതുറൈ ആഥീനം മഠത്തിന്റെ പ്രധാന പുരോഹിതൻ ശ്രീലശ്രീ അംബലവന ദേശിക സ്വാമികൾ പ്രത്യേക ശിവപൂജകൾ നടത്തി പ്രഥമ പ്രധാനമന്ത്രി ശ്രീ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് അന്ന് ഒരു സ്വർണ്ണ ചെങ്കോൽ സമർപ്പിച്ചിരുന്നു. ഈ ചെങ്കോലാണ് പ്രധാനമന്ത്രി മോദി പുതിയ പാർലമെന്റിൽ പ്രതിഷ്ഠിച്ചിരുന്നു.
Comments