ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ വിലകൂടിയ മദ്യക്കുപ്പികളും മയക്കുമരുന്നു ശേഖരവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നശിപ്പിച്ചു. 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ കാലയളവിൽ യാത്രക്കാരിൽ നിന്നും നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാൽ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. ഏഴ് പേരടങ്ങുന്ന സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നുമടക്കമാണിത്. വിലയേറിയ വിവിധ ബ്രാൻഡുകളുടെ മദ്യക്കുപ്പികൾ നശിപ്പിച്ചതായി കസ്റ്റംസ് ഉദ്യാഗസ്ഥർ അറിയിച്ചു. മദ്യത്തിന് പുറമെ 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചിട്ടുണ്ട്. ഇവയിൽ 41 കിലോഗ്രാം ഫെറോയിനും ഒൻപത് കിലോഗ്രാം കൊക്കേയ്നും അടങ്ങുന്നതായാണ് വിവരം.
നേരത്തെ മേയ് മാസത്തിൽ സമാനമായ രീതിയിൽ ഡൽഹിവിമാനത്താവളത്തിൽ നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സി.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന വക്കീൽ അഹമ്മദിൽ നിന്നുമാണ് മരുന്നുകൾ പിടിച്ചെടുത്തത്. പ്രതിയുടെ സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലായിരുന്നു മരുന്നുകൾ കണ്ടെത്തിയത്. എക്സ്-ബിഐഎസ് മെഷീൻ വഴി ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ചിത്രങ്ങൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെയാണ് ഇയാൾ കുടുങ്ങിയത്.
Comments