തെന്നിന്ത്യൻ നായികമാരിൽ ഇന്നും മലയാളികൾ ഏറെ പ്രയങ്കരിയായ താരമാണ് മേനക സുരേഷ്. 1979-ൽ പുറത്തിറങ്ങിയ ‘രാമായി സയസുക്കു വന്തുട്ടാ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് ചുവടുവെയ്‌ക്കുന്നത്. മേനക തന്റെ അഭിനയ ജിവിതം തുടങ്ങിയത് തമിഴ് സിനിമകളിൽ നിന്നായിരുന്നുവെങ്കിലും ഏറ്റവും അധികം ചെയ്തത് മലയാള സിനിമകളായിരുന്നു. 125-ഓളം ചിത്രങ്ങളിലായിരുന്നു താരം നായികാ വേഷത്തിൽ അരങ്ങു തകർത്തത്. ഒരു കാലത്ത് തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയും മേനകയായിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹ ശേഷമാണ് താരം അഭിനയ ജിവിതത്തിൽ നിന്നും ഇടവേളയെടുത്തത്. ഒടുവിൽ 19 വർഷങ്ങൾക്ക് ശേഷം കളിവീട് എന്ന സീരിയലിലൂടെയായിരുന്നു താരം തിരികെയെത്തിയത്.
അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ താരമാണ് മേനക. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം തന്നെ താരം ആരാധകർക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയിൽ മേനക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ് മേനക പങ്കുവെച്ചിരിക്കുന്നത്. മേനകയ്‌ക്ക് പതിനെട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ വിയോഗം. വീട്ടിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ അച്ഛൻ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ടെന്നും താരം പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം…
‘ഹാപ്പി ഫാദേഴ്‌സ് ഡേ അപ്പ. എന്റെ ഒരു സഹപ്രവർത്തകനിൽ നിന്നുമാണ് ചിത്രം ലഭിച്ചത്. എത്രയധികം വിലമതിക്കുന്ന ഒന്നാണിത്. 1982 ജനുവരിയിൽ ഒരു മൊട്ട് വിരിഞ്ചപ്പോൾ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പകർത്തിയ ചിത്രമാണിത്. ഇതേ വർഷം തന്നെ സെപ്റ്റംബർ 19-ന് വൈകിട്ട് 7.30-ന് എനിയ്‌ക്ക് അപ്പയെ നഷ്ടപ്പെട്ടു. എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ സഹോദരങ്ങൾക്ക് പതിനാറ്, പത്ത്, എട്ട് എന്നിങ്ങനെയും. എന്നും കൂടെയുണ്ടാകുമെന്നായിരുന്നു ഞാൻ സിനിമാ മേഖലയിസേക്ക് ചുവടുവെച്ചപ്പോൾ അച്ഛൻ പറഞ്ഞത്. പക്ഷെ മൂന്ന് വർഷങ്ങൾക്കുള്ളിൽ അപ്പ ഞങ്ങളെ വിട്ട് പോയി. അച്ഛന് ഭക്ഷണങ്ങൾ വളരെ ഇഷ്ടമായിരുന്നു. ഞാൻ പുതിയ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അപ്പയെ ഓർമ്മ വരും. ഈ വിഭവങ്ങളൊക്കെയും കഴിക്കാൻ ഒരു മണിക്കൂറെങ്കിലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. ജീവിതത്തിലേക്ക് ഒരു റിവൈൻഡ് ബട്ടൺ.’
സിനിമ കുടംബമാണ് മേനകയുടേത്. ഇളയമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും താരം കരസ്ഥമാക്കിയിരുന്നു. കീർത്തിയ്‌ക്ക് അഭിനയമാണ് പ്രിയമെങ്കിൽ മൂത്തമകൾ രേവതിയ്‌ക്ക് സംവിധാനത്തോടാണ് താൽപ്പര്യം.















