ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം എംഎസ്എം കോളേജ് പോലീസിൽ പരാതി നൽകി. കായംകുളം പോലീസിലാണ് പരാതി സമർപ്പിച്ചത്.
നിലവിൽ എംകോ നാലാം സമസ്റ്റർ വിദ്യാർത്ഥിയായ നിഖിൽ തോമസ് പ്രവേശനത്തിനായി സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ യൂണിവേഴ്‌സിറ്റി വേരിഫിക്കേഷൻ നടത്തിയതാണ്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് കോളേജ് സമർപ്പിച്ച പരാതിയിൽ പറയുന്നത്.
നിഖിലിനെതിരെ കലിംഗ സർവകലാശാലയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കായംകുളം എംഎസ്എം കോളേജിൽ പ്രവേശനം നേടാൻ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റാണ് നിഖിൽ നൽകിയത്. നിഖിലിന്റെ ബിരുദം വ്യാജമാണെന്ന് കലിംഗ സർവകലാശാലയും സ്ഥിരീകരിച്ചിട്ടുണ്ട്. നിഖിൽ വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു.
എന്നാൽ നിഖിൽ തോമസിന് കോളേജ് പ്രവേശനം നൽകിയത് സിപിഎം ഉന്നതന്റെ ശുപാർശയിലാണെന്ന് എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഉന്നതന്റെ രാഷ്‌ട്രീയ ഭാവി തകരാറിലാകുന്നതിനാൽ പേര് വെളിപ്പെടുത്തില്ലെന്ന നിലപാടാണ് മാനേജർ സ്വീകരിച്ചത്.
Comments