ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതി എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും നിഖിലിനെ കുറിച്ച് പോലീസിന് യാതോരു വിവരവും ലഭിച്ചിട്ടില്ല. നിഖിലിന്റെ ഒളിത്താവളത്തിനായി പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.
തിങ്കളാഴ്ച ഉച്ച മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫാണ്. തിരുവനന്തപുരമാണ് അവസാന ഫോൺ ലൊക്കേഷനായി കാണിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടും. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം മകൻ വീട്ടിലെത്തിയിട്ടില്ലെന്ന് നിഖിലിന്റെ പിതാവും അറിയിച്ചിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കലിംഗ സർവകലാശാലയിൽ കായംകുളത്തെ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വൈസ് ചാൻസലറുടെ മൊഴി കഴിഞ്ഞ ദിവസം ഇവർ രേഖപ്പെടുത്തിയിരുന്നു. 2017-20 കാലഘട്ടത്തിൽ ഇങ്ങനെയൊരു വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. കേരള സർവകലാശാലയിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ എവിടെ നിന്നാണ് നിർമ്മിച്ചതെന്നും ആരാണ് സഹായിച്ചതെന്നതടക്കമുള്ള തലത്തിലേക്ക് അന്വേഷണം പുരോഗമിക്കേണ്ടതുണ്ട്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് വിശാഖിനെയും മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ കെ. വിദ്യയെയും കണ്ടെത്താൻ കഴിയാത്തതിൽ കടുത്ത വിമർശനം നേരിടുന്നതിനിടെയിലാണ് നിഖിൽ തോമസും ഒളിവിൽ പോയത്. പോലീസിന്റെ ഭാഗത്തെ ജാഗ്രത കുറവാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന വിമർശനം.
Comments