ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറി പ്രതിയായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജുവാണെന്ന് നിഖിൽ വെളിപ്പെടുത്തി. ഇയാൾ ഇപ്പോൾ മാലിദ്വീപിലാണ്.
കൊച്ചിയിലുള്ള വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചിലവിട്ടെന്നും നിഖിൽ തോമസ് പോലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയോടെയാണ് കോട്ടയം ബസ് സ്റ്റാൻഡിൽ നിന്നും നിഖിൽ തോമസിനെ പോലീസ് പിടികൂടിയത്.
കൊട്ടാരക്കര എത്തിയ ശേഷം കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു താനെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. കയ്യിലെ പണം മുഴുവൻ തീർന്നിരുന്നു. മൊബൈൽ ഫോൺ വരുന്ന വഴി ഓടയിലേയ്‌ക്ക് വലിച്ചെറിഞ്ഞുവെന്നും നിഖിൽ തോമസ് പോലീസിനോട് വ്യക്തമാക്കി.
Comments