തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ജില്ലകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകൾ ആരഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി കൂടുകയാണ്
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കൃത്യമായ മുൻകരുതൽ സർക്കാർ സ്വീകരിച്ചിരുന്നില്ല. അവസാന നിമിഷം പനി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന നിർദ്ദേശം നൽകിയതിനാൽ എല്ലാ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്ക് തുടങ്ങാനായില്ല. ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവരുടെ ക്രമീകരണമാണ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന് തടസ്സമായത്. മിക്ക ആശുപത്രികളിലും പനിയ്‌ക്ക് ചികിത്സ തേടിയെത്തിയവരെ മരുന്ന് നൽകി പറഞ്ഞു വിടുകയായിരുന്നു.
എന്നാൽ രാവിലെ ആരംഭിക്കുന്ന പനി ക്ലിനിക്കുകൾ ഉച്ചയോടെ അവസാനിപ്പിക്കുന്നതിനെതിരേയും വ്യാപക വിമർശനമുയർന്നിട്ടുണ്ട്. പരമാവധി രാത്രി എട്ട് മണി വരെയെങ്കിലും പനി ക്ലിനിക്കുകൾ പ്രവർത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം പനി ബാധിതരുടെ എണ്ണം കുറയാതെ തുടരുന്നത് കടുത്ത ആശങ്കയാണ്. രോഗികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും വരുന്ന ആഴ്ചകളിൽ പനി വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
Comments