എറണാകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൽ പിടിയിലായത്. അബിനെ കായംകുളം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കൊടുത്തതിനാണ് അബിനെ കസ്റ്റഡിയിൽ എടുത്തത്. എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാൾ.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അബിൻ സഹായിച്ചെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. തുടർന്ന് മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മർദ്ധം ചെലുത്തി നാട്ടിൽ എത്തിക്കുകയായിരുന്നു.
അബിൻ സി രാജ് കൊച്ചിയിലെ ഒറിയോൺ ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. വ്യാജ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചിലവാക്കിയതെന്നും നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. തുടർന്നാണ് അബിനെ കേസിലെ രണ്ടാം പ്രതിയാക്കിയത്. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് കണ്ടെടുത്തത്.
Comments