തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെങ്കിലും ഇന്നലെ പെയ്ത തോതിൽ മഴയ്‌ക്ക് സാദ്ധ്യതയില്ലെന്നാണ് പ്രവചനം. എന്നാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇതുവരെ പിൻവലിച്ചിട്ടില്ല. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം കാലവർഷം ശക്തമായതോടെ ഇന്നലെ കണ്ണൂരിൽ കനത്ത മഴയായിരുന്നു. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വെള്ളം കയറി. മട്ടന്നൂർ വിമാനത്താവള പരിസരത്ത് നാല് വീടുകളിൽ വെള്ളം കയറിയിരുന്നു. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാലിലൂടെ പുറത്തേക്ക് ഒഴുകിയ വെള്ളമായിരുന്നു വീടുകളിലേയ്‌ക്ക് കയറിയത്.
ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് പരിസരത്ത് മഴ ശക്തമായി പെയ്യുവാൻ ആരംഭിച്ചത്. രാത്രി ഏഴ് മണിയ്‌ക്ക് ശേഷവും മഴ നിർത്താതെ തുടരുകയായിരുന്നു. കല്ലേരിക്കരയിലെ വിവിധ വീടുകളിലും ഇന്നലെ വെള്ളം കയറിയിരുന്നു. കൂടാതെ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.
Comments