കണ്ണൂർ: ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞുള്ള ഉത്തരവിറക്കി ഡിടിപിസി സെക്രട്ടറി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമ്മടം എന്നീ ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴയാണ് പെയ്തത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെയാണ് മഴ നിർത്താതെ പെയ്തത്. ഈ മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്ത് നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
അതേസമയം, ഇന്ന് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞദിവസത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരാൻ കാലാവസ്ഥവകുപ്പിന്റെ നിർദ്ദേശമുണ്ട്. ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Comments