കണ്ണൂർ: ഇരുപത്തിരണ്ടാം വയസിൽ ബഷീറിന്റെ ജീവിതം വീൽചെയറിലായതാണ്. അന്ന് മുതൽ പരസഹായമില്ലാതെ സഞ്ചരിക്കുന്നതിനായി ഒരു വാഹനം വേണമെന്നത് ബഷീറിന്റെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ തന്റെ 52-ാം വയസിൽ സ്വപ്ന സാക്ഷാത്കാരത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ബഷീർ പാണപ്പുഴ. ഇപ്പോൾ ബഷീറിന്റെ ചെറുയാത്രകളെല്ലാം വീൽചെയറിൽ ഇരുന്ന് ഓടിക്കാവുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിലാണ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള ബഷീർ സ്വന്തമായി നിർമ്മിച്ചതാണ് ഈ വാഹനം.
മുൻവശം സ്കൂട്ടിയുടെ രൂപത്തിലാണ്. വീൽചെയറിൽ ഇരുന്ന് കയറുന്നതിനായി പിന്നിൽ റാമ്പുണ്ട്. മുന്നിൽ ഒരാൾക്കും പിന്നിൽ രണ്ട് പേർക്കും ഇരിക്കാൻ സാധിക്കും. കൂടാതെ ഭിന്നശേഷിക്കാർക്ക് സാധനങ്ങൾ കൊണ്ടുപോയി വിൽക്കാനുള്ള സജ്ജീകരണങ്ങളും വാഹനങ്ങളിലുണ്ട്. ഒറ്റ ചാർജ്ജിംഗിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.
കണ്ണൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സുഹൃത്തുക്കൾക്കൊപ്പമുള്ള ഊട്ടിയാത്രയ്ക്കിടെയാണ് ബഷിർ കാറപകടത്തിൽ പെടുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ ജീവിതം വീൽചെയറിലാകുകയായിരുന്നു. അപകടത്തിൽ നട്ടെല്ല് പൊട്ടി സുഷുമ്ന നാഡിയ്ക്ക് ക്ഷതമേറ്റതോടെ
അരയ്ക്ക് താഴേക്ക് തളർന്നു. എന്നാൽ മനസ് തളർന്ന് ഇരിക്കാൻ തയാറായിരുന്നില്ല ബഷീർ. പിന്നെയും യാത്രകൾ തുടർന്നു. ലഡാക്ക്, കശ്മീർ, പഞ്ചാബ്, മുംബൈ, വാഗ അതിർത്തി എന്നീ സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. യാത്രകൾക്കിടയിൽ തനിയ്ക്ക് സഞ്ചരിക്കാൻ അനുയോജ്യമായ വാഹനത്തെക്കുറിച്ച് തിരക്കിയെങ്കിലും കിട്ടിയില്ല. ഇതിന് ശേഷമാണ് സ്വന്തമായി ഒരെണ്ണം നിർമ്മിക്കാൻ തീരുമാനിച്ചത്.
മോട്ടോർ, കൺട്രോൾ സിസ്റ്റം എന്നിവ ഡൽഹിയിൽ നിന്നും ബാറ്ററി ബെംഗളൂരുവിൽ നിന്നും വാങ്ങി. സ്പെയർ പാർട്ടുകൾ കോയമ്പത്തൂരിൽ നിന്നും ഓൺലൈൻ മുഖേനയാണ് വാങ്ങിയത്. നിർമ്മാണത്തിൽ ഇരുമ്പ് കമ്പികൾ ആവശ്യം പോലെ മുറിക്കുന്നതായിരുന്നു വളരെയധികം ബുദ്ധിമുട്ട് നേരിട്ടത്. ഇതിന് മറ്റുള്ളവർ സഹായിച്ചു. വാഹനത്തെ പറ്റി അറിഞ്ഞ് പലരും വിളിക്കാറുണ്ടെങ്കിലും വിൽക്കാൻ താത്പര്യമില്ലെന്നാണ് ബഷീർ പറയുന്നത്.
Comments