കോട്ടയം: ഒരാഴ്ചയോളമായി പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിലുണ്ണിയായി വിലസിയ നായക്കുട്ടിയെ തേടി ഉടമയെത്തി. ബീഗിൾ ഇനത്തിൽ പെട്ട നായക്കുട്ടിയെ തേടിയാണ് ഉടമയെത്തിയത്. പോലീസുകാർ കുട്ടൂസെന്ന് വിളിച്ചിരുന്ന ആറ് മാസം പ്രായമായ നായക്കുട്ടിയെ അന്വേഷിച്ച് ഇന്നലെ വൈകിട്ടാണ് ഉടമയെത്തിയത്. ചേർപ്പുങ്കൽ പുതിയവീട്ടിൽ അരുണാണ് വളർത്തു മൃഗത്തെ തേടിയെത്തിയത്. ഉടമയെ കണ്ട് തുള്ളിച്ചാടിയ കുട്ടൂസ് വീണ്ടും അരുണിന്റെ ബെല്ലയായി ഒപ്പം കൂടി.
ചേർപ്പുങ്കൽ ഭാഗത്ത് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശയായ നിലയിൽ കണ്ടെത്തിയ ബെല്ല എന്ന നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരായിരുന്നു പട്രോളിംഗിനെത്തിയ പോലീസിന് കൈമാറിയത്. പിന്നീട് ഉദ്യോഗസ്ഥർ നായക്കുട്ടിയ്‌ക്ക് ബിസ്‌ക്കറ്റും പാലും പെഡിഗ്രിയും അടക്കം വാങ്ങി നൽകി. വളരെ പെട്ടെന്നായിരുന്നു ബെല്ല എല്ലാവരുമായി ഇണങ്ങിയത്.
തൊട്ടടുത്ത ദിവസം തന്നെ പത്രങ്ങളിലും ചാനലുുകളിലും സമൂഹമാദ്ധ്യമങ്ങളിലുമടക്കം ബെല്ലയുടെ ചിത്രമുൾപ്പെടെ കാണിച്ച് അറിയിപ്പ് നൽകിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ആരും എത്താതിരുന്നതോടെ ഡോഗ് സ്‌ക്വാഡിലേയ്‌ക്ക് ചേർക്കാമെന്ന് കരുതിയിരിക്കെയാണ് അരുൺ എത്തിയത്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിയ്‌ക്കുന്ന അരുൺ നായക്കുട്ടിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയി എന്നായിരുന്നു കരുതിയത്.
വാർത്ത നൽകിയെങ്കിലും അതിരാവിലെ ജോലിയ്‌ക്ക് പോയി രാത്രി തിരികെയെത്തിയ അരുൺ കണ്ടിരുന്നില്ല. പിന്നീട് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞാണ് അരുൺ വിവരമറിയുന്നത്. നാൽപ്പതോളം പേർ നായക്കുട്ടി തങ്ങളുടേതെന്ന് അവകാശപ്പെട്ട് വിളിച്ചിരുന്നതായി പോലീസുകാർ പറയുന്നു. ഇക്കാരണത്താൽ തന്നെ കുട്ടൂസിനെ യഥാർത്ഥ ഉടമസ്ഥന് കൈമാറാൻ പോലീസ് വിശദമായ അന്വേഷണം നടത്തി. രണ്ട് മാസം മുൻപ് അരുണിന്റെ തന്നെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ ബെല്ലയെ കടിച്ചിരുന്നു. ഈ മുറിവടയാളം സൂചിപ്പിച്ചതോടെയാണ് ഉടമ അരുൺ തന്നെയെന്ന് തിരിച്ചറിഞ്ഞത്.
Comments