ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച നൽകിയ കൊച്ചിയിലെ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടികൂടിയത്. പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ബി.കോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകളാണ് നിഖിൽ തോമസിനായി വ്യാജമായി നിർമ്മിച്ചതെന്ന് പോലീസ് പറഞ്ഞു. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയും ഇയാൾ നിഖിലിനായി വ്യാജമായി നിർമ്മിച്ചിട്ടുണ്ട്.
2022-ൽ പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം പൂട്ടിയിരുന്നു. മാൾട്ടയിൽ ജോലിക്കുവേണ്ടി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്തിരുന്നു. ഈ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ പോലീസ് പിടികൂടിയതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്‌ക്കുകയായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എട്ട് പേരിൽ നിന്നും വിസയ്‌ക്കുവേണ്ടി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പോലീസിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിഖിൽ തോമസിന് വ്യാജ ഡിഗ്രിക്കായി രണ്ടാം പ്രതി അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊറോണ കാലത്തെതുടർന്ന് ശാഖ പൂട്ടിയിരുന്നതിനാൽ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിന്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിന്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ്എഫ്ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയതെന്നാണ് വിവരം.
Comments