മലപ്പുറം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയതിനെ പിന്തുണച്ചുകൊണ്ട് മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ. തൊഹാനിയാണ് പിന്തുണയുമായി രംഗത്തുവന്നത്. മുസ്ലീം വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടത് ന്യായമായ കാര്യമാണെന്നും അത് അവരുടെ അവകാശമാണെന്നും തൊഹാനി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിലായിരുന്നു എംഎസ്എഫ് വനിതാ നേതാവിന്റെ പ്രതികരണം.
മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ ആവശ്യപ്പെട്ടത് ന്യായമായ കാര്യമാണ്. മതപരമായ കാര്യം അനുവദിക്കണമെന്ന് കാണിച്ച് പ്രിൻസിപ്പാളിന് നിവേദനം നൽകുക മാക്രമാണ് ചെയ്തത്. അതെങ്ങനെ തെറ്റാണെന്ന് ചിത്രീകരിക്കാൻ കഴിയും. അത് അവരുടെ അവകാശമാണ്. ദേശീയ മാദ്ധ്യമങ്ങളിലും സമൂഹമദ്ധ്യമങ്ങളിലും സംഭവം ചർച്ച ചെയ്യപ്പെടുന്നത് ഗുരുതരമായ കാര്യമാണെന്നാണ്. ചർച്ചകൾ ചെന്നെത്തുന്നത് സംഘപരിവാർ ഐഡിയോളജിയിലേക്കാണെന്നും തൊഹാനി ആരോപിച്ചു.
ഓപ്പറേഷൻ തീയറ്ററിൽ തലമറയ്‌ക്കുന്ന ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് മുസ്ലിം വിദ്യാർത്ഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് നൽകിയ കത്ത് ചർച്ചയായിരുന്നു. 2020- ബാച്ചിലെ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് സമർപ്പിച്ചത്. മറ്റു ബാച്ചുകളിലെ മുസ്ലിം പെൺകുട്ടികൾ കത്തിനെ പിൻതാങ്ങുകയും ചെയ്തിരുന്നു.
ജൂൺ 26നാണ് മുസ്ലീം വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്‌ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു മുസ്ലീം വിദ്യാർഥിനികളുടെ കത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തുവന്നു.
Comments