തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഇന്ത്യയ്ക്ക് അനിവാര്യമായ നിയമമാണെന്ന് ശശി തരൂർ എംപി. പ്രധാനമന്ത്രി നെഹ്റു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതൊരു നല്ല കാര്യമായിരിക്കും. ഇത് ആരുടെയെങ്കിലും തലയിൽ കൊണ്ട് കെട്ടാൻ സാധിക്കില്ല. എല്ലാ സമുദായത്തിന്റെയും നേതാക്കളോട് ചർച്ച ചെയ്തിട്ടും എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിഞ്ഞിട്ടും വേണം നിയമം നടപ്പാക്കാൻ.
നിലവിൽ കരട് ബില്ല് പുറത്തു വന്നിട്ടില്ല. അതുകൊണ്ട് എന്താണ് ഏകീകൃത സിവിൽ കോഡിൽ എഴുതി വെയ്ക്കാൻ പോകുന്നതെന്ന് നിലവിൽ വ്യക്തമല്ല. ചിലർ വിചാരിക്കും ഇത് മുസ്ലീം വിരുദ്ധം മാത്രമാണെന്ന്. എന്നാൽ വനവാസികളെയും ഇത് ബാധിക്കും. ഏതൊക്കെ വിഷയത്തിലാണ് ഇത് തൊടാൻ പോകുന്നതെന്ന് കരട് വിജ്ഞാപനം കണ്ടെങ്കിൽ മാത്രമെ അറിയാൻ സാധിക്കൂ.
എല്ലാ സ്ത്രീകൾക്കും അവർക്ക് ആവശ്യമായ അവകാശം ലഭിക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. അതിന് നിയമം അത്യാവശ്യമാണെങ്കിൽ കൊണ്ടുവരണം. എല്ലാവരോടും ചർച്ച ചെയ്തിട്ട് അത് പാസാക്കണം. നിലവിൽ യൂണിഫോം സിവിൽ കോഡിൽ എന്തൊക്കെ വിഷയമാണ് പരിഗണിക്കുന്നതെന്ന് അറിയാതെയും കാണാതെയും അതിനെ എതിർക്കുന്നതിലും സംസാരിക്കുന്നതിലും അർത്ഥമില്ല എന്നും തരൂർ പറഞ്ഞു.
Comments