ഇടുക്കി: വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കിഴുകാനം സെക്ഷൻ ഫോറസ്റ്ററായ വി അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിസി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കഴിഞ്ഞ് വർഷം സെപ്റ്റംബറിലാണ് വനവാസിയായ സരുണിനെതിരെ വനംവകുപ്പ് കേസെടുത്തത്.
കേസിനെ തുടർന്ന് 10 ദിവസം സരുൺ ജയിലിലായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കേസ് മനഃപൂർവ്വം സരുണിനെ കുടുക്കാൻ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് വിവരം പുറത്തായതോടെ ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
പട്ടികജാതി-പട്ടിക വർഗ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തതോടെ പ്രതികൾ കോടതിയെ സമീപിച്ചു. കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
Comments