തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിനെ വിമർശിച്ച് ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പണ്ട് മുതൽക്കെ ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ചുകൊണ്ടിരുന്ന പാർട്ടിയായിരുന്നു സിപിഎം. എന്തുക്കൊണ്ടാണ് പഴയ നിലപാടിൽ നിന്നും സിപിഎം വൃതിചലിച്ചതെന്ന് അവർക്ക് മാത്രമെ പറയാൻ സാധിക്കുകയുള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യുസിസിക്കെതിരെ എല്ലാവരെയും കൂട്ടി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.
‘1990 വരെ ഇടതുപക്ഷ പാർട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ബിജെപി മാത്രമല്ല. ഇടത് പാർട്ടികൾക്കും ആ ആശയം ഉയർത്തിപ്പിടിച്ചിരുന്നു. അവർ യുസിസി നടപ്പിലാക്കുന്നതിന്റെ ഏറ്റവും വലിയ വക്താക്കളിലൊരാളായിരുന്നു. അവരുടെ പഴയ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ മാദ്ധ്യമങ്ങൾ പരിശോധിച്ചു നോക്കുക’.
‘1989-ൽ രാജീവ്ഗാന്ധി സർക്കാരിൽ നിന്ന് ഞാൻ രാജിവെച്ചപ്പോൾ മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാട് എന്നെ പിന്തുണച്ചിരുന്നു. ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി അസാധുവാക്കാൻ നിയമം കൊണ്ടുവന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇപ്പോൾ, യുസിസി നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കിൽ, അത് “നിലപാട് മാറ്റിയവരോടാണ്” ചോദിക്കേണ്ടത്. സ്ഥിരമായി ഒരു നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടിയോട് അല്ല ഈ വിഷയത്തിൽ ചോദ്യം ഉന്നയിക്കേണ്ടത്’ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Comments