പട്‌ന: ബിഹാറിൽ ജനതാ ദൾ യുണൈറ്റഡ് പിളർപ്പിലേക്കെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടി എംഎൽഎമാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസമാണ് ഓരോ എംഎൽഎമാരെയും വിളിച്ചുവരുത്തി നിതീഷ് പ്രത്യേകം ചർച്ച നടത്തിയത്. വരും ദിവസങ്ങളിൽ പാർട്ടി എംപിമാരെയും സമാനരീതിയിൽ കാണുമെന്നാണ് ലഭിയ്‌ക്കുന്ന വിവരം.
ആർജെഡിയുമായുള്ള ജെഡിയുവിന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില എംഎൽഎമാർ രംഗത്തുവന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുമായും നേതാക്കളുമായി നിതീഷ് കുമാർ ചർച്ച നടത്തിയത്. പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിനൊപ്പം സഖ്യത്തിലാകുന്നതിലും പല എംഎൽഎമാർക്കും എതിർപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേതാക്കളെ പ്രത്യേകം വിളിപ്പിച്ചുള്ള നിതീഷിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നിതീഷിനെതിരെ പാർട്ടിയിൽ എതിർ സ്വരങ്ങൾ ഉയരുകയാണെന്നും
അതിൽ നിതീഷിന് ഭയമാണെന്നും ബിജെപി ബിഹാർ സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി പറഞ്ഞു. നിതീഷ് മൂക്ക് കൊണ്ട് മുട്ടിയാലും ബിജെപി ഇനി വാതിൽ തുറക്കില്ലെന്നായിരുന്നു ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് സുശീൽ കുമാർ മോദിയുടെ പ്രതികരണം.
അതേസമയം ‘ജോലിയ്‌ക്ക് ഭൂമി’ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
Comments