പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിന് 3.3 മില്യൺ ഡോളർ (27 കോടി) പിഴ ചുമത്തി. റിയോ ഡി ജനീറോയുടെ തീരമേഖലയിൽ തന്റെ തീരദേശ മാളികയുടെ നിർമ്മാണത്തിനിടെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
ബ്രസീലിയൻ ഫുട്‌ബോൾ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.നെയ്മറിന്റെ ആഡംബര മാളികയുടെ നിർമ്മാണത്തിന്റെ പേരിൽ ശുദ്ധജല സ്രോതസ്സുകൾ, പാറ, മണൽ എന്നിവയുടെ ഉപയോഗവും നീക്കവും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണം സ്ഥീരീകരിച്ചതിലൂടെയാണ് ഇന്നലെ നടപടിയെടുത്തത്.
പിഴ ശിക്ഷയ്‌ക്ക് പുറമെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണവും നടക്കും. പ്രാദേശിക അറ്റോർണി ജനറലിന്റെ ഓഫീസ്, സംസ്ഥാന സിവിൽ പോലീസ് പരിസ്ഥിതി സംരക്ഷണ ഓഫീസ് എന്നിവയുൾപ്പെടെയാകും അന്വേഷണം നടത്തുക. വിഷയവുമായി സംസാരിക്കാൻ നെയ്മറുടെ വക്താവ് വിസമ്മതിച്ചു.
Comments