ന്യൂഡൽഹി: ഭീകരതയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ചില രാജ്യങ്ങൾ അത് ചെയ്യുന്നുണ്ടെന്നും പാകിസ്താൻ പ്രധാനമന്ത്രിയെ പരമാർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ അവരുടെ ആയുധമായി ഉപയോഗിക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 23-ാമത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീകരവാദം പ്രാദേശികവും ആഗോളപരവുമായ സമാധാനത്തിന്റെ ഭീഷണിയാണ്. നമ്മുടെ രാജ്യം തീവ്രവാദത്തിനെതിരെ പോരാടേണ്ടത് അനിവാര്യമാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രേത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ എസ്സിഒ മടിക്കേണ്ടതില്ല. ഭീകരതയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. സുരക്ഷ, സാമ്പത്തിക വികസനം, കണക്റ്റിവിറ്റി, ഐക്യം, ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയായിരിക്കണം എസ്സിഒയുടെ കാഴ്ചപ്പാടുകൾ. മാനുഷിക സഹായവും കാബൂളിലെ സർക്കാർ രൂപീകരിക്കലും എസ്സിഒയുടെ പ്രധാന മുൻഗണനകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പിന്നിട്ടിട്ടും ക്രൂരതയ്ക്ക് പിന്നിലെ കുറ്റക്കാരെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നമ്മുടെ എല്ലാവരുടെയും സുരക്ഷയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മറ്റ് എസ്സിഒ അംഗരാജ്യങ്ങളെ പോലെ തന്നെയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതുണ്ട്. അയൽ രാജ്യങ്ങളിൽ അശാന്തി പടർത്താനോ തീവ്രവാദ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനോ അഫ്ഗാനിസ്ഥാന്റെ ഭൂമി ഉപയോഗിക്കരുത്’ പ്രധാനമന്ത്രി വ്യക്തമാക്കി.
വീഡിയോ കോൺഫറൻസിലൂടെ സംഘടിപ്പിച്ച ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ എന്നിവർ പങ്കെടുത്തു.
Comments