തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന പേമാരിയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശം. പകർച്ചവ്യാധികളിൽ വലയുന്ന കേരളത്തെ പിടിച്ചുകുലിക്കിയാണ് ശക്തമായ മഴയുമെത്തിയത്. തൃശൂരിൽ മഴയ്‌ക്കൊപ്പം മിന്നൽ ചുഴലിയെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കൂറ്റൻ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക് വീണതോടെ ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. മലയോര മേഖലയിൽ മഴ കുറവാണെങ്കിലും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രളയസമാന സാഹചര്യം മുന്നിൽകണ്ടുവേണം മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും അവർ വ്യക്തമാക്കി. അതേസമയം, മഴയിൽ വലിയ ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ദുരിതാശ്വാസത്തിന് മേൽനോട്ടം വഹിക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദേശിച്ചു.
കടൽക്ഷോഭം രൂക്ഷമായ നായരമ്പലത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും മഴയുടെ ശക്തി കുറയുമെന്നുമാണ് അറിയിപ്പ്. നായരമ്പലത്ത് കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ ജയിപ്പിച്ചുവിട്ട നേതാക്കൻമാരെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അപ്പർകുട്ടനാട്ടിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. തീരദേശ മേഖലയിൽ ജനജീവിതം ദുസഹമായി. ചെല്ലാനം മേഖലയിലാണ് കടലേറ്റം രൂക്ഷമായത്. അഞ്ചുതെങ്ങ് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ചില വീടുകൾ ഭാഗികമായി തകർന്നു. ശക്തമായ തിരയിൽ വെള്ളം റോഡിലേക്കും കയറി.കാസർകോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായി.
കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി.എസ്.ഐ. പള്ളി തകർന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടർന്ന് തകർന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താൻപറമ്പ് മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു. കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു. ഒൻപതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റർ നീളത്തിൽ തകർന്നത്.ഇടുക്കിയിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു.പെരിയാറിലെ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രത്തിൽ വെള്ളംകയറി. കനത്തമഴയെ തുടർന്ന് അങ്കമാലിയ്‌ക്കടുത്ത് കരയാംപറമ്പ്-മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലം തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.കോട്ടയത്ത് കൊടൂരാർ കരകവിഞ്ഞ് ഒഴുകിയ റോഡിലൂടെ മുന്നോട്ടുനീങ്ങിയ കാർ വെള്ളംകയറി നിലച്ചു, കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ കാർ പൂർണമായും തോട്ടിലേക്ക് തെന്നി മുങ്ങിപ്പോയി.
ഉറുമി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. പെൻസ്റ്റോക്ക് പൊട്ടിയതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിവെച്ചത്.തിരുവനന്തപുരത്തെ കല്ലാർ, പൊൻമുടി, മങ്കയം എന്നീ എക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും താത്കാലത്തേക്ക് വിനോദ സഞ്ചാരികളെ നിരോധിച്ചു.പൊൻമുടി പാതയിൽ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യത കൂടുതലാണ്. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ, പ്രദേശത്ത് വൻ അപകട സാദ്ധ്യതയാണ് നിലനിൽക്കുന്നത്. അതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഒരാഴ്ച മുൻപാണ് പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്‌ക്ക് വരുമ്പോൾ കുതിരാൻ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളൽ ദൃശ്യമായത്.
ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം പാർശ്വഭിത്തി കെട്ടാൻ തീരുമാനിച്ചിരുന്നു. നിലവിൽ പാർശ്വഭിത്തി പണിയാതെ മണ്ണിട്ട് പൊക്കി റോഡ് നിർമ്മിക്കുകയായിരുന്നു. റോഡിന്റെ വശം ഇടിഞ്ഞുവീഴാതിരിക്കാൻ പാർശ്വഭിത്തി പണിയാതിരുന്നതിനെതിരെ നാട്ടുകാർ അന്നേ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്തമഴയിൽ വിള്ളൽ വീണ റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴ്ന്നത്. മൂന്നടിയോളം ആഴത്തിലാണ് റോഡ് താഴ്ന്നത്.
11 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Comments