യൗവ്വനകാലത്ത് മനസിനേറ്റ മുറിവാണ് തന്റെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമെന്ന് നടി വിദ്യാ ബാലൻ. സ്ത്രീകളെ തരംതാഴ്‌ത്തി ,പിതാവും അമ്മാവനും ചേർന്ന് നടത്തിയ സംഭാഷണം തന്നെ വളരെയധികം പ്രകോപിച്ചതായും താരം പറഞ്ഞു. തന്റെ സ്ത്രീത്വത്തോട് തന്നെ വെറുപ്പ് തോന്നിയിരുന്നതായും അവർ തുറന്നടിച്ചു.
സ്ത്രീത്വത്തെ നിരാകരിച്ചതിന്റെ ഫലമായി പിസിഒഡിയും ഹോർമോൺ പ്രശ്‌നങ്ങളും ഉണ്ടായി. ആൺകുട്ടിയെക്കാൾ മികച്ചവളകാനാൻ നിരന്തരം ആഗ്രഹിച്ചിരുന്നു. എന്റെ അമ്മയ്‌ക്ക് ഒരു ആൺകുട്ടി ആയിരുന്നു വേണ്ടതെന്നാണ് കരുതുന്നത്. സഹോദരിയുണ്ടായിരുന്നതിനാൽ അമ്മ ഒരു ആൺകുട്ടിയ്‌ക്ക് വേണ്ടിയാകാം ആഗ്രഹിച്ചിട്ടുണ്ടാവുക. ചുറ്റുമുള്ള ആൺകുട്ടികൾക്ക് നൽകിയ വിലയും പരിഗണനയും ആൺകുട്ടിയാകണമെന്ന ആഗ്രഹം എന്നിലും വർദ്ധിപ്പിച്ചു. സഹോദരി പ്രിയയും അച്ഛനും അമ്മയുമുള്ള തന്റെ കുടുംബത്തിലും എന്തിനേറെ പറയുന്നു, കൂട്ടുകുടുംബങ്ങളിൽ പോലും ആൺകുട്ടികൾക്ക് നൽകുന്ന സ്ഥാനവും അവരോട് പെരുമാറുന്ന രീതിയും വിലയിരുത്തുമ്പോൾ അവർക്ക് എന്തോ പ്രത്യേകതയുള്ളതായി അനുഭവപ്പെടുന്നു-വിദ്യാ ബാലൻ പറയുന്നു.
പിതാവും അമ്മാവനും തമ്മിലുണ്ടായ സംഭാഷണത്തിൽ കടുത്ത സ്ത്രീവിരുദ്ധതയാണ് കേൾക്കാനിടയായത്. വിഷമിക്കേണ്ട, എന്റെ മകൻ നിനക്കൊപ്പം ഏത് സാഹചര്യത്തിലും താങ്ങായി ഉണ്ടാകുമെന്നായിരുന്നു അമ്മാവൻ അച്ഛനോട് പറഞ്ഞത്. താനും തന്റെ സഹോദരിയും ഇരുവർക്കും അരികിൽ നിക്കുമ്പോഴായിരുന്നു ഇത്തരം സംസാരമെന്നും വിദ്യാ ബാലൻ ഓർമ്മിക്കുന്നു.’തങ്ങളുടെ അച്ഛന് സഹായത്തിനായി മറ്റാരുടെയും ആവശ്യമില്ല’ എന്ന മട്ടിലായിരുന്നു വിദ്യയും സഹോദരി പ്രിയയും.
ദുരുദ്ദേശ്യത്തോടെ ആയിരിക്കില്ല അമ്മാവൻ അത്തരം പ്രസ്താവന നടത്തിയതെന്നും വിദ്യാ ബാലൻ പറയുന്നു. ദിവസവസാനം എല്ലാം പഴയപോലെ ആയിരുന്നുവെന്നും അവർ ഓർമ്മിക്കുന്നു. എന്നിരുന്നാലും ആ സംഭവം വിദ്യയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതായിരുന്നില്ലെന്നും ആഴത്തിൽ മുറിവേറ്റതായും താരം പറഞ്ഞു. എപ്പോഴും ആണുങ്ങളായിരുന്നു മത്സരിച്ചിരുന്നതെന്നും അതിൽ നിന്നും കിട്ടിയ ഊർജ്ജത്തിൽ നിന്നാണ് ഉന്നതിയിലെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.















