ലക്നൗ : കൂട്ടുകാരനെ വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിനു പിന്നാലെ താൻ കബളിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി . ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ദുൽഹനിയപൂർ ഗ്രാമത്തിലാണ് സംഭവം . അടുത്ത കൂട്ടുകാരനെ വിവാഹം കഴിക്കാനാണ് ദുൽഹനിയപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാഹുൽ കുമാർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് .
2016 ലാണ് ഹിസാംപൂർ ഗ്രാമത്തിലെ സന്തോഷ് എന്ന സതീഷിനെ രാഹുൽ പരിചയപ്പെട്ടത് . ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. സതീഷിന്റെ നിർദേശപ്രകാരം ഏകദേശം 8 ലക്ഷം രൂപ ഉപയോഗിച്ച് രാഹുൽ ലിംഗമാറ്റം നടത്തി പെൺകുട്ടിയായി രാഗിണിയെന്ന് പേരും മാറ്റി .
ഇരുവരും ക്ഷേത്രത്തിൽ വിവാഹിതരായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കാൻ തുടങ്ങി. ഏകദേശം 4 മാസത്തോളം താമസിച്ച ശേഷം പെട്ടെന്ന് സതീഷിനെ കാണാതായി . അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പോയതായി മനസിലായി . സതീഷിനെ കാണാൻ സതീഷിന്റെ വീട്ടിലെത്തിയ രാഗിണിയ്ക്ക് മർദ്ദനമേറ്റു. രാഹുൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയും ചെയ്തു, തുടർന്ന് പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. അതേസമയം സതീഷ് നാട് വിട്ടതായാണ് സൂചന .
Comments