തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ. ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു ഇന്നെന്നും വരയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇതിഹാസ ചിത്രകാരനാണ് വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം അറിയിച്ചത്.
‘ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിന്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’- മോഹൻലാൽ കുറിച്ചു.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. 97 വയസായിരുന്നു. രോഗബാധയെത്തുടർന്ന് ഈ മാസം ഒന്നിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്‌ക്കും. ശേഷം 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിലാണ് സംസ്കാരം.
Comments