സുന്ദരേശഭഗവാന്‍ പുത്രനായ ഉഗ്രന് നല്‍കിയ ‘ വലയം’ (വളയം) എന്ന ആയുധം കൊണ്ട് ദേവന്ദ്രന്റെ ശിരസ്സിനെ – കിരീടത്തെ – തകര്‍ക്കുന്നതാണ് പതിനാലാമത്തെ ലീല.
ഒരിക്കല്‍ ചേരരാജ്യത്തിലും ചോള രാജ്യത്തിലും പാണ്ഡ്യ രാജ്യത്തിലും മഴ ലഭിച്ചില്ല. തല്‍ഫലമായി ജലം കിട്ടുന്നതിലും ധാന്യങ്ങള്‍ വിളയ്‌ക്കുന്നതിനും പ്രയാസമുണ്ടായി. അനാവൃഷ്ടി കാരണം സകല ചരാചരങ്ങളും വിഷമിച്ചു. അപ്പോള്‍ മൂന്ന് രാജ്യത്തിലേയും രാജാക്കന്‍മാര്‍ ഒത്തുകൂടി ആലോചിച്ച് അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. അദ്ദേഹം ജ്ഞാനദൃഷ്ടിയാല്‍ ദുഃഖാവസ്ഥക്ക് കാരണം മനസ്സിലാക്കി. ഹാലാസ്യനാഥനായ സുന്ദരേശ്വരഭഗവാനെ ആശ്രയിച്ചാല്‍ മഴയില്ലായ്മയ്‌ക്കു പരിഹാരം ഉണ്ടാകുമെന്ന് മഹര്‍ഷി അറിയിച്ചു. ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാന്‍ സോമവാരവ്രതം അനുഷ്ഠിക്കുവാനും പറഞ്ഞു. വ്രതാനുഷ്ഠാനത്തെ കുറിച്ച് വിശദമായ അറിവും അദ്ദേഹം നല്‍കി.
മീനാക്ഷി ദേവിയെയും സുന്ദരേശ ഭഗവാനേയും ഭക്തിപൂര്‍വ്വം മൂന്നു രാജാക്കന്‍മാരും ആരാധിച്ചു. മനസ്സുകൊണ്ട് അര്‍ച്ചന നടത്തുകയും ആദരപൂര്‍വ്വം സ്തുതിക്കുകയും പ്രണമിക്കുകയും ചെയ്യതു. മൂവരും മഴ ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അവര്‍ ഒരു ആകാശവാണി കേട്ടു. സ്വര്‍ഗ്ഗത്തില്‍ ചെന്ന് വൃഷ്ടികര്‍ത്താവായ ഇന്ദ്രനോട് അപേക്ഷിക്കണമെന്നുള്ളതായിരുന്നു, ആ നഭോവാണി. ദേവരാജ സന്നിധിയില്‍ ആകാശമാര്‍ഗ്ഗം സഞ്ചരിക്കുവാനുള്ള അനുഗ്രഹവും ആകാശവാണിയില്‍ നിന്ന് ലഭിച്ചു. മൂന്ന് പേരും ആകാശമാര്‍ഗ്ഗം ഇന്ദ്ര സമീപം എത്തി. ദേവരാജന്‍ ജ്ഞാന ദൃഷ്ടികൊണ്ട് രാജാക്കന്‍മാരുടെ ആഗമനം അറിഞ്ഞിരുന്നു. അതുകൊണ്ട് തന്റെ പീഠത്തെക്കാള്‍ അല്പം ചെറിയ മൂന്ന് പീഠങ്ങള്‍ അവര്‍ക്കു വേണ്ടി തയ്യാറാക്കി. ചേരരാജാവും ചോളരാജാവും ഇന്ദ്രനെ വണങ്ങികൊണ്ട് ആ പീഠങ്ങളില്‍ ഇരുന്നു. എന്നാല്‍ പാണ്ഡ്യ ഭൂപതി മാത്രം ഇന്ദ്രനെ വണങ്ങാതെയും ഉയരം കുറഞ്ഞ പീഠത്തില്‍ ഇരിക്കാതെയും മറ്റൊരു ഉയര്‍ന്ന പീഠത്തില്‍ ഇരുന്നു.
ഇന്ദ്രന്‍ മൂന്ന് പേരുടെയും ആഗമനോദ്ദേശ്യം ചോദിച്ച് മനസ്സിലാക്കി. ചേരരാജാവും ചോളരാജാവും തങ്ങളുടെ രാജ്യത്തിലെ മഴയില്ലായ്മയെ കുറിച്ചും തന്മൂലമുള്ള ദുഃഖത്തെക്കുറിച്ചും അറിയിച്ചു. അഭിമാനിയായ പാണ്ഡ്യരാജാവ് സ്വന്തം രാജ്യത്തിലെ മഴയില്ലായ്മയെക്കുറിച്ച് പറഞ്ഞില്ല . എല്ലാം അറിയാവുന്ന വൃഷ്ടികര്‍ത്താവായ ഇന്ദ്രന് ഈ കാര്യം അറിയാമെന്നും അതുകൊണ്ട് പ്രത്യേകം പറയേണ്ടതില്ലെന്നും പാണ്ഡ്യ രാജാവ് വിചാരിച്ചു. അദ്ദേഹം നേരിട്ട് ഈ കാര്യം പറയാത്തതുകൊണ്ട് ഇന്ദ്രന് അസൂയ ഉണ്ടായി. അതുകൊണ്ട് ചേര ചോള രാജാക്കന്‍മാര്‍ക്ക് ഭാരം കുറഞ്ഞ ആഭരണങ്ങളും പാണ്ഡ്യ രാജാവിന് ഭാരം ഉള്ള ആഭരണവും പാരിതോക്ഷികമായി നല്‍കി. രാജാവിന്റെ ശക്തി അറിയുവാലാണ് അങ്ങനെ നല്‍കിയത്. പാണ്ഡ്യ രാജാവ് ഒരു വിഷമവും കൂടാതെ അത് കഴുത്തില്‍ ധരിച്ചു. അപ്പോള്‍ ഇന്ദ്രന്‍ ‘ഹാരധാരീ പാണ്ഡ്യന്‍’ എന്ന നാമവും അദ്ദേഹത്തിന് നല്‍കി. മൂന്നു രാജാക്കന്‍മാരും ഇന്ദ്രനോട് യാത്ര പറഞ്ഞ് സ്വന്തം രാജ്യങ്ങളിലെത്തി. ചേര ചോള രാജ്യങ്ങളില്‍ ഇന്ദ്രന്റെ കല്പനയാല്‍ മഴ ഉണ്ടായി. എന്നാല്‍ പാണ്ഡ്യഭൂപന്റെ രാജ്യത്തില്‍ മഴ ഉണ്ടായില്ല. ഇന്ദ്രന്റെ ആജ്ഞ ലഭിക്കാത്തതാണ് അതിനു കാരണം. പാണ്ഡ്യഭൂപതിയായ ഉഗ്രന് ഇതില്‍ അല്പം ലജ്ഞ തോന്നിയെങ്കിലും ധൈര്യമവലംബിച്ച് ജീവിതം നയിച്ചു. അന്നു മുതല്‍ ഇന്ദ്രനും പാണ്ഡ്യരാജാവും തമ്മില്‍ ശത്രുത ഉണ്ടായി.
ഒരിക്കല്‍ പാണ്ഡ്യഭൂപതി വേട്ടയാടുവാന്‍ വനത്തില്‍ പോയപ്പോള്‍ ദുഷ്ടമൃഗങ്ങളെ കണ്ടില്ല. അതുകൊണ്ട് മലയാചലത്തില്‍ ദുഷ്ടമൃഗങ്ങളെ വേട്ടയാടികൊണ്ട് സഞ്ചരിച്ചു. അപ്പോള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന നാല് മേഘങ്ങളെ രാജാവ് ഭൃത്യന്മാരെ കൊണ്ട് പിടിപ്പിച്ച് കാരാഗൃഹത്തില്‍ കൊണ്ടുവന്ന് ചങ്ങലകൊണ്ട് ബന്ധനസ്ഥരാക്കി. ഇതറിഞ്ഞ ഇന്ദ്രന്‍ കോപത്തോടുകൂടി മധുരയില്‍ യുദ്ധത്തിനായി എത്തി. ഇന്ദ്രന്റെ യുദ്ധസന്നാഹം കണ്ടപ്പോള്‍ പാണ്ഡ്യരാജാവ് മീനാക്ഷീസമേതനായി വാഴുന്ന സുന്ദരേശ ഭഗവാന്റെ ലിംഗത്തെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം വെക്കുകയും പ്രണമിക്കുകയും ചെയ്യ്തു.
അതിനുശേഷം അഭിമാനിയും ശക്തനും ആയ ഉഗ്രന്‍ ദേവേന്ദ്രനോട് യുദ്ധം ചെയ്യാന്‍ എത്തി. രണ്ടുപേരും തമ്മില്‍ ഘോരയുദ്ധം ഉണ്ടായി. രാജാവ് മുഷ്ടിചുരുട്ടി ഇടിച്ചപ്പോള്‍ ഇന്ദ്രന്‍ വളരെ ക്ഷീണിച്ചു. ദേവേന്ദ്രന്‍ വജ്രായുധം പ്രയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ പാണ്ഡ്യരാജാവായ ഉഗ്രന്‍ മഹാദേവന്‍ കൊടുത്ത വലയം എന്ന ആയുധം എറിഞ്ഞു. അത് വജ്രായുധത്തേയും ഇന്ദ്രന്റെ കിരീടത്തേയും തകര്‍ത്തു. ഹാലാസ്യനാഥനായ സുന്ദരേശന്റെ പുത്രനായ ഉഗ്രനെ ജയിക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് വിചാരിച്ച് ഇന്ദ്രന്‍ ഭയന്നോടി. പാണ്ഡ്യരാജാവ് സുന്ദരേശലിംഗത്തെ പൂജിച്ച് സസുഖം ജീവുതം നയിച്ചു.
ദേവലോകത്തില്‍ തിരിച്ചെത്തിയ ഇന്ദ്രന്‍ മേഘങ്ങളെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു സന്ദേശം എഴുതി ദൂതന്‍ മുഖേന രാജാവിനെ അറിയിച്ചു. പാണ്ഡ്യഭൂപതിക്ക് തുല്യനായി മറ്റൊരാളില്ലെന്നും യഥാകാലം മഴ ലഭിക്കുമെന്നും അതില്‍ എഴുതിയിരുന്നു. ആ സന്ദേശം അനുസരിച്ച് തടവറയില്‍ ബന്ധനസ്ഥരായി വസിക്കുന്ന നാല് മേഘപതികളെയും രാജാവ് മോചിതരാക്കി. പാണ്ഡ്യരാജ്യത്തില്‍ മഴ ലഭിക്കുകയും ധാന്യങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ ഏറെ സന്തോഷിച്ചു.
സോമസുന്ദരേശ്വരന്‍ പുത്രന് നല്‍കിയ ‘വലയം’ എന്ന ആയുധത്തിന്റെ പ്രധാന്യം മനസ്സിലാക്കി തരുന്ന ഈ ലീല സര്‍വ്വകാമങ്ങളും മോക്ഷം പ്രദാനം ചെയ്യുന്നു. പാണ്ഡ്യഭൂപന്‍ ഇന്ദ്രന്റെ തലയടിച്ച് ഉടയ്‌ക്കുമെന്ന ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ശാപവും കൃപകൊണ്ട് കിരീടം മാത്രമേ ഉടയുകയുള്ളു എന്ന ശാപമോക്ഷവും ഇവിടെ സ്മരിക്കേണ്ടതാണ്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
അടുത്തത് :- മഹാമേരുപര്‍വ്വതതാഡനം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















