മഹാരാഷ്‌ട്ര: ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് ആദ്യമായി ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അനുമതി നൽകി ബിസിസിഐ. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐയുടെ 19-ാമത് കൗൺസിൽ മീറ്റിലാണ് ചരിത്രപരമായ തീരുമാനം എടുത്തത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. 2010, 2014 വർഷങ്ങളിലെ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും അന്ന് ഇന്ത്യ പങ്കെടുത്തിരുന്നില്ല. മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും ടി-20 ഫോർമാറ്റിലാണ് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയുടെ രണ്ടാം നിര ടീമാണ് പുരുഷ ക്രിക്കറ്റിൽ കളിക്കാനിറങ്ങുക. എന്നാൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നിര ടീം തന്നെ കളിക്കും. വനിതാ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 19 നും പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 29 നും ആരംഭിക്കും. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഏഷ്യൻ ഗെയിംസിൽ ഇറങ്ങുന്നത്. വനിതാ ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.
അതേസമയം, സയിദ്ദ് മുഷ്താഖ് അലി ട്രോഫിക്കായുളള മത്സരത്തിന്റെ നിയമങ്ങളിൽ ബിസിസിഐ മാറ്റങ്ങൾ വരുത്തി. ബാറ്റിംഗ് ബോളിംഗ് ടീമുകൾക്ക് സന്തുലിതാവസ്ഥ വരുത്തുന്നതിനാണിത്. ഈ മത്സരത്തിൽ ബൗളർക്ക് രണ്ട് ഓവറിൽ രണ്ട് ബൗൺസർ എറിയാനാകും. ഇതുവരെ ഒരു ബൗൺസർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊപ്പം ടീമുകൾക്ക് ഏതുസമയത്തും ഇംപ്കാറ്റ് പ്ലെയറെ ക്രീസിലിറക്കാനുളള അനുമതിയും ഉണ്ടാകും.
Comments