തിരുവനന്തപുരം: മുസ്ലീം വിഭാഗത്തിലെ തീവ്രവാദി വിഭാഗത്തിന്റെ വക്താവാണ് പിണറായി വിജയനെന്ന് പിസി ജോർജ്. മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത പിണറായി വിജയന്റ നേതൃത്വത്തിൽ ഏകീകൃത സിവിൽ കോഡിനെതിരെ സമരം ചെയ്യുന്നത് മുസ്ലീം ലീഗിന്റെ മാന്യതയ്ക്ക് ചേർന്നതല്ലെന്നും പിസി ജോർജ് ജനം ടിവിയോട് പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചതിന് പിന്നാലെ തന്റെ അഭിപ്രായം ജനം ടിവിയോട് പങ്കുവെക്കുകയായിരുന്നു പിസി ജോർജ്.
‘മുസ്ലീം ലീഗ് കേരളത്തിലെ മാന്യന്മാരുടെ പാർട്ടികളിൽ ഒന്ന്. പിണറായി വിജയന്റെ കള്ള കച്ചവടത്തിനൊന്നും ആ പാർട്ടിയെ കിട്ടുകയില്ല. ഏകീകൃത സിവിൽകോഡ് ശരിയോ തെറ്റോ എന്നത് വേറൊരു വശം. എനിക്ക് ഈ വിഷയത്തിൽ എന്ത് അഭിപ്രായമാണ് ഉള്ളതെന്നുള്ളത് വേറൊരു കാര്യമാണ്. ഇതിൽ എതിർപ്പ് രേഖപ്പെടുത്താൻ സിപിഎമ്മിന് എന്ത് അവകാശമാണുള്ളത്. സിപിഎമ്മിലെ ഇഎംഎസ് നമ്പൂതിരിപ്പാട് എന്താണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ മഹിളകളെ ഒരുമിപ്പിച്ചുകൊണ്ട് ഏകീകൃത സിവിൽ കോഡിന് വേണ്ടി സമരം ചെയ്യണമെന്നാണ്. ആ നമ്പൂതിരിപ്പാടിന്റെ പാർട്ടിയാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.
മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീയക്കാരനും ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമായ പിണറായി വിജയന്റെ കൂടെ കൂടി സമരം ചെയ്യാൻ പോകാനും, സമരത്തിന് നേതൃത്വം നൽകുന്നതും മുസ്ലീം ലീഗിന്റെ അഭിമാനത്തിന് യോജിച്ചതല്ല.
മുസ്ലീം വിഭാഗത്തിൽ തീവ്രവാദി വിഭാഗമുണ്ട്. അവരുടെ വക്താവാണ് പിണറായി. മുസ്ലീം ലീഗിനൊപ്പം ചേർന്നു കഴിഞ്ഞാൽ തീവ്രവാദപേരുദോഷം അവസാനിപ്പിക്കാം എന്നാണ് പിണറായിയുടെ ഉദ്ദേശ്യം. ആ ലക്ഷ്യത്തോടെയാണ് മുസ്ലീം ലീഗിനെ ചാക്കിടാൻ ശ്രമിച്ചത്. ഏകീകൃത സിവിൽ കോഡ് വിഷയമായതിനാൽ മുസ്ലീം ലീഗിനെ മുതലെടുക്കാൻ ശ്രമിച്ചതായിരുന്നു. ഇത് മാന്യതയല്ല, പിണറായിയുടെ ഒരു കളിയായിരുന്നു ഇത്. ഏതായാലും അതിന് മുസ്ലീം ലീഗിനെ കിട്ടിയില്ല.
കോൺഗ്രസ് പാർട്ടിയ്ക്ക് മുസ്ലീം ലീഗില്ലെങ്കിൽ നിലനിൽക്കാൻ കഴിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്ലീം ലീഗ് ഇല്ലാത്തൊരു കോൺഗ്രസ് എന്നു പറഞ്ഞാൽ പ്രതിപക്ഷമായിട്ടു പോലും കൂട്ടാൻ കഴിയില്ല.’- പി സി ജോർജ് പറഞ്ഞു.
Comments